അറഫാ സംഗമം ഇന്ന്; പങ്കെടുക്കുന്നത് ആയിരത്തോളം തീർഥാടകർ മാത്രം
ഹജ്ജ് കർമത്തിന്റെഭാഗമായി വ്യാഴാഴ്ച തീർഥാടകർ മക്കയ്ക്കുസമീപമുള്ള അറഫയിൽ സംഗമിക്കും. ആയിരത്തോളം തീർഥാടകർമാത്രമാണ് ഇത്തവണ ഹജ്ജ് കർമത്തിൽ പങ്കെടുക്കുന്നത്.
ഹജ്ജ് കർമത്തിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ട തീർഥാടകർ സൂക്ഷ്മമായ നിരീക്ഷണങ്ങൾക്കും ആരോഗ്യപരിശോധനകൾക്കുംശേഷം ബുധനാഴ്ച മക്കയിലെ ക്വാറന്റീൻകേന്ദ്രത്തിൽനിന്ന് ഇഹ്‌റാം ചെയ്യുന്നതിനായി മീഖാത്തിലെത്തി. മീഖാത്തിൽനിന്ന് മക്കയിലെത്തി ഉംറ കർമം നിർവഹിക്കുകയുംചെയ്തു. പ്രത്യേകം അടയാളപ്പെടുത്തിയ പാതയിലൂടെ വരിവരിയായി നീങ്ങിയാണ് തീർഥാടകർ കർമങ്ങൾ ചെയ്തത്.
സാധാരണഗതിയിൽ മിനായിൽ തീർഥാടകർ കൂടാരങ്ങളിലാണ് താമസിക്കുക. ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തിൽ മിനായിൽ അബ്‌റാജ് മിനാ കെട്ടിടത്തിലാണ് താമസിച്ചത്.
കഴിഞ്ഞദിവസം മിനായിൽ താമസിച്ച തീർഥാടകർ പ്രാർഥനകളുമായി അറഫാസംഗമത്തിൽ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. മിനായിലേക്കുള്ള യാത്രയ്ക്കുമുമ്പായി മക്കയിൽനിന്ന് തീർഥാടകർ മീഖാത്തിൽചെന്ന് ഹജ്ജിന്റെ വേഷമായ ഇഹ്‌റാമിൽ പ്രവേശിച്ചു. തീർഥാടകരെ പ്രത്യേകം തയ്യാറാക്കിയ ബസിലാണ് മിഖാത്തിൽ എത്തിച്ചത്. 20 പേരടങ്ങുന്ന സംഘങ്ങളായാണ് തീർഥാടകരെ മിനായിലും എത്തിച്ചത്.
മിനായിൽ പ്രാർഥനകളുമായിക്കഴിയുന്ന തീർഥാടകർ അധികൃതർ ഏർപ്പെടുത്തിയ പ്രത്യേക ബസിലാണ് അറഫയിലെത്തുക. ഹജ്ജിന്റെ ഏറ്റവും സുപ്രധാനചടങ്ങാണ് അറഫാ സംഗമം. തീർഥാടകർ അറഫാ അതിർത്തിയിലെ നമിറ പള്ളിയിൽ വാർഷിക ഖുതുബ ശ്രവിച്ച് ഉച്ചയ്ക്കുള്ള ളുഹർ നമസ്കാരം, വൈകുന്നേരമുള്ള അസർ നമസ്കാരം എന്നിവ ഒരുമിച്ച് ചുരുക്കി നിസ്കരിച്ചശേഷം അറഫയിൽ പ്രവേശിച്ച് പ്രാർഥനകളുമായി സൂര്യാസ്തമയംവരെ അവിടെ കഴിച്ചുകൂട്ടും. അറഫയിൽനിന്ന് മുസ്ദലിഫയിലേക്ക് സൂര്യാസ്തമയത്തോടെ തീർഥാടകർപോകും. പെരുന്നാൾദിനമായ വെള്ളിയാഴ്ച തീർഥാടകർ മിനായിൽ തിരികെയെത്തി മിനായിലെ ജംറയിൽ കല്ലേറുകർമം നടത്തും. ബലികർമം, തലമുണ്ഡനം എന്നിവയുംചെയ്യും. മക്കയിലെത്തി ത്വവാഫും സഇയും നിർവഹിക്കും.
മിനായിൽ മൂന്നുദിവസം തങ്ങി മൂന്നു ജംറകളിലുമുള്ള കല്ലേറുകർമം പൂർത്തിയാക്കിയായിരിക്കും ഹജ്ജിൽനിന്നുള്ള വിടവാങ്ങൽ.
ഹജ്ജിന്റെ മുഖ്യചടങ്ങുകൾ നടക്കുന്ന മിനാ, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലും മക്കയിലും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഒമ്പതുമീറ്റർ അകലം പാലിച്ചാണ് തീർഥാടകർ കഴിയുന്നത്. ആരോഗ്യസുരക്ഷ കണക്കിലെടുത്ത് സ്റ്റെറിലൈസർ, മുഖാവരണങ്ങൾ, നമസ്കാരവിരി, ആവശ്യമായ രോഗപ്രതിരോധവസ്തുക്കൾ, ജംറകളിലെറിയുന്നതിനുള്ള അണുമുക്തമാക്കിയ കല്ലുകളുടെ പാക്കറ്റുകൾ എന്നിവയടങ്ങിയ പ്രത്യേകം തയ്യാറാക്കിയ ബാഗുകൾ തീർഥാടകർക്ക് നേരത്തേതന്നെ വിതരണംചെയ്തിരുന്നു. ഒരുപ്രാവശ്യംമാത്രം ഉപയോഗിക്കാവുന്ന ചെറിയ കുപ്പികളിൽ സംസം വെള്ളവും പാക്കറ്റുകളിൽ ഭക്ഷണവും വിതരണംചെയ്തു.
#Hajj2020 #360malayalam #360malayalamlive #latestnews