ചെന്നിത്തല ബി ജെ പിയുടെ ബി ടീമാകരുത്; വിമർശനവുമായി മന്ത്രി തോമസ് ഐസക്ക്
തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോർട്ടിന്റെ കരട് നിയമസഭയിൽ വയ്ക്കും മുമ്പ് പുറത്തുവിട്ട നടപടി ഗുരുതര ചട്ടലംഘനമാണെന്ന് വിമർശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ധനമന്ത്രി താേമസ് ഐസക്ക് രംഗത്തെത്തി. പ്രതിപക്ഷനേതാവ് വീണിടത്തുകിടന്ന് ഉരുളുകയാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം പ്രസക്തമായ ഒരു ചോദ്യത്തിനും പ്രതിപക്ഷ നേതാവിന് മറുപടിയില്ലെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.
'കിഫ്ബിക്കെതിരായി യു ഡി എഫും ബി ജെ പിയും ആസൂത്രണം ചെയ്തുകൊണ്ടിരുന്ന വലിയൊരു ഒളിച്ചുകളി വെളിച്ചത്തായതിന്റെ ജാള്യതയും പ്രയാസവും അവർക്കുണ്ട്. അതാണ് പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനത്തിൽ പ്രതിഫലിച്ചത്. വാർത്താ സമ്മേളനം നടത്തിയത് അപരാധമെന്ന തൊടുന്യായം പറഞ്ഞ് അദ്ദേഹം ഒളിച്ചോടുകയാണ്. കിഫ്ബിയിലെ അഴിമതി എവിടെയാണെന്ന് പ്രതിപക്ഷ നേതാവ് പറയണം. അധികാരക്കൊതികൊണ്ട് അദ്ദേഹം അന്ധനായി. ചെന്നിത്തല ബി ജെ പിയുടെ ബി ടീമാകരുത്. '- മന്ത്രി പറഞ്ഞു. ലാവ്‌ലിനിൽ കരട് റിപ്പോർട്ടിൽ നിന്ന് വ്യത്യസ്തമായിരുന്നു അന്തിമറിപ്പോർട്ടെന്ന കാര്യം അദ്ദേഹം പ്രതിപക്ഷനേതാവിനെ ഓർമ്മിപ്പിക്കുകയും ചെയ്തു.
കരട് റിപ്പോർട്ടിന്റെ മറവിൽ അസംബന്ധം എഴുന്നളളിച്ചാൽ അത് തുറന്നുകാട്ടും. അത് ഇനിയും ചെയ്യും. ക്രമക്കേടിന്റെയും അഴിമതിയുടെയും കറ കിഫ്ബിയിൽ ഇല്ലെന്നും ധനമന്ത്രി വ്യക്തമാക്കി. ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് കിഫ്ബിയുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോർട്ടിന്റെ കരട് നിയമസഭയിൽ വയ്ക്കും മുമ്പ് പുറത്തുവിട്ട മന്ത്രി തോമസ് ഐസക്കിന്റെ നടപടി ഗുരുതര ചട്ടലംഘനമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചത്. ഭരണഘടനാ ഉത്തരവാദിത്വം പാലിക്കാതെ റിപ്പോർട്ട് ചോർത്തിയ മന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് സ്പീക്കർക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കിഫ്ബിയിൽ നടക്കുന്നതെല്ലാം അഴിമതിയാണെന്നും സ്വർണക്കടത്ത് കേസ്, മയക്കുമരുന്ന് കേസ് തുടങ്ങി മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെട്ട ഗുരതര അഴിമതി ആരോപണങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ വേണ്ടിയാണ് ധനമന്ത്രി ഉണ്ടയില്ലാ വെടിവയ്ക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ ചെന്നിത്തല ഇന്ന് ആരാേപണമുന്നയിച്ചിരുന്നു.
#360malayalam #360malayalamlive #latestnews