എം സി കമറുദ്ദീന് തിരിച്ചടി; എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജിയും ജാമ്യാപേക്ഷയും തള്ളി
കൊച്ചി: എം. സി. ഖമറുദ്ദീൻ എം.എൽ.എയ്ക്ക് ഇരട്ടപ്രഹരം. എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം സമർപ്പിച്ച ഹർജി ഹൈക്കോടതിയും ജുവലറി തട്ടിപ്പുകേസിലെ ജാമ്യാപേക്ഷ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയും തളളുകയായിരുന്നു. സ്വാധീനമുളള വ്യക്തിയാതിനാൽ കേസിന്റെ പ്രാഥമിക ഘട്ടത്തിൽ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.ചന്തേര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിലാണ് ജാമ്യാപേക്ഷ നൽകിയിരുന്നത്. പുതുതായി പതിനൊന്ന് കേസുകളിൽ കൂടി അറസ്റ്റ് രേഖപ്പെടുത്തിയതോടെ ഖമറുദ്ദീൻ അറസ്റ്റിലായ കേസുകളുടെ എണ്ണം 25 ആയി. ഇതിനിടെ കൂടുതൽ കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്താൻ പ്രത്യേക അന്വേഷണസംഘം കോടതിയെ സമീപിച്ചിട്ടുണ്ട്. അതേസമയം കേസിലെ ഒന്നാം പ്രതി പൂക്കോയ തങ്ങൾ ഇപ്പോഴും ഒളിവിൽ തുടരുകയാണ്.
എഫ് ഐ ആർ റദ്ദാക്കണമെന്ന ഖമറുദ്ദീന്റെ ഹർജിയെ ഹൈക്കാേടതിൽ സർക്കാർ എതിർത്തിരുന്നു. രാഷ്ട്രീയ സ്വാധീനം ദുരുപയോഗം ചെയ്താണ് ഖമറുദ്ദീൻ നിക്ഷേപകരെ ആകർഷിച്ചതെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പു കേസ് പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസിനു സമാനമാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഷെയർ സർട്ടിഫിക്കറ്റ് നൽകാതെ നിക്ഷേപകരെ ഹർജിക്കാരൻ കബളിപ്പിച്ചു. എട്ടു കോടി ചെലവിട്ട് ബംഗളൂരുവിൽ ഭൂമി വാങ്ങി. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് 85 പരാതികൾ ലഭിച്ചെന്നും സർക്കാർ വിശദീകരിച്ചു.
#360malayalam #360malayalamlive #latestnews