ശിവശങ്കരൻ മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലർക്കും എല്ലാം അറിയാം - സ്വപ്ന സുരേഷ്
കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെതിരെയും നിർണായ മൊഴി നൽകി പ്രതിയായ സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലർ കളളക്കടത്ത് വിവരങ്ങൾ അറിഞ്ഞിരുന്നു. എല്ലാ കൈക്കൂലി വിവരങ്ങളും ശിവശങ്കറിനറിയാമെന്ന് സ്വപ്‌ന എൻഫോഴ്‌സ്‌മെന്റിന് മൊഴി നൽകി. ജയിലിൽ വച്ച് നടന്ന ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങൾ എൻഫോഴ്‌സ്‌മെന്റ് അറിഞ്ഞത്.
ശിവശങ്കറിനെതിരെ നിർണായകമായ വിവരങ്ങളാണ് ഇ.ഡി കോടതിയിൽ അറിയിച്ചത്. ശിവശങ്കറിന്റെ ടീം അറിഞ്ഞാണ് സ്വർണക്കടത്ത് നടന്നത്. ശിവശങ്കറിന് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ അദ്ദേഹത്തിന്റെ ടീമിനും നയതന്ത്ര ചാനലിലൂടെയുളള സ്വർണക്കടത്തിനെ കുറിച്ച് വിവരങ്ങളറിയാമായിരുന്നുവെന്ന് എൻഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു. ശിവശങ്കറിനെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിലാണ് ഇ.ഡിയുടെ നിർണായകമായ വെളിപ്പെടുത്തൽ. സ്വർണക്കടത്ത് മാത്രമല്ല ലൈഫ് മിഷൻ, കെ-ഫോൺ പദ്ധതികളിലെ അഴിമതികളെ കുറിച്ചും ശിവശങ്കറിന് അറിയാമായിരുന്നെന്ന് ഇ.ഡി നൽകിയ അപേക്ഷയിലുണ്ട്. നയതന്ത്ര ബാഗേജ് വഴിയുളള കടത്തിനെ കുറിച്ചും ശിവശങ്കറിന് അറിവുണ്ട്. യൂണിടാക് എം.ഡി സന്തോഷ് ഈപ്പനെ കൊണ്ടുവന്നതും ലൈഫ് മിഷനിൽ കോഴ ഇടപാടിന് വഴിവെച്ചതും ശിവശങ്കറാണെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. കേസിൽ ശിവശങ്കരന്റെ എൻഫോഴ്‌സ്‌മെന്റ് കസ്‌റ്റഡി ഒരുദിവസം കൂടി നീട്ടി. ശിവശങ്കറിന്റെ ജാമ്യഹർജി അടുത്ത ദിവസം കോടതി പരിഗണിക്കും.
#360malayalam #360malayalamlive #latestnews