ബിനീഷ് കോടിയേരിയുടെ വീട്ടിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തും
തിരുവനന്തപുരം: ബെംഗലുരു മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാട് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ തലസ്ഥാനത്തെത്തി. കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടിൽ സംഘം ഉടൻ പരിശോധന നടത്തുമെന്നാണ് വിവരം. സംഘത്തിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുമുണ്ട്.
ബെംഗളുരുവിൽ നിന്നും എട്ട് ഉദ്യോഗസ്ഥർ എത്തിയെന്നാണ് വിവരം. ബിനീഷിനെയും അനൂപ് മുഹമ്മദിനെയും ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്താനാണ് ഇ.ഡി സംഘം എത്തിയിരിക്കുന്നത്. ബനീഷിന്റെ ബിനാമിയെന്ന് ഇ.ഡി കണ്ടെത്തിയിരിക്കുന്ന കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫിന്റെ വീട്ടിലും സ്ഥാപനത്തിലും സംഘം പരിശോധന നടത്തും.
തിരുവനന്തപുരത്തെ ഓൾഡ് കോഫീ ഹൗസ്, യുഎഎഫ്എക്സ് സൊല്യൂഷൻസ്, കാർ പാലസ് , കാപിറ്റോ ലൈറ്റ്സ് , കെകെ റോക്സ് ക്വാറി എന്നീ സ്ഥാപനങ്ങളെപ്പറ്റിയാണ് ഇ.ഡി അന്വേഷിക്കുന്നത്. മരുതംകുഴിയിലുള്ള ബിനീഷിന്റെ 'കോടിയേരി' എന്ന് പേരുള്ള വീട്ടിലും പരിശോധന നടത്തുമെന്നാണ് വിവരം. ബിനീഷും കുടുംബവും ഈ വീട്ടിലാണ് താമസിച്ചിരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയായി നിയമിതനാകുന്നതിന് മുൻപ് കോടിയേരി ബാലകൃഷ്ണനും ഈ വീട്ടിൽ തന്നെയാണ് താമസിച്ചിരുന്നത്. സെക്രട്ടറി ആയതിനു പിന്നാലെ കോടിയേരി എകെജി സെന്ററിന് സമീപത്തെ പാർട്ടി ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലേക്ക് മാറുകയായിരുന്നു.
#360malayalam #360malayalamlive #latestnews