കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി ഇന്ന് മുതല്‍ തുടക്കമാകും
കാര്‍ഷിക കേരളത്തിന് മുതൽക്കൂട്ടാകുന്ന മറ്റൊരു പദ്ധതിക്കു കൂടി ഇന്ന് തുടക്കമാകുകയാണ്. കാര്‍ഷികരംഗത്ത് യന്ത്രവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കുന്നതിനായി കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി അഥവാ സബ് മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ ആരംഭിക്കുന്നു. വിവിധകാരണങ്ങളാല്‍ ഉല്‍പാദന ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ കൃഷി ലാഭകരമാക്കുക എന്ന ഉദ്ദേശത്തോടെയാണ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കുന്നത്.
തൊഴിലാളികളുടെ ലഭ്യതക്കുറവ്, വര്‍ദ്ധിച്ച കൂലി, കൃഷി ഭൂമിയുടെ തുണ്ടുവല്‍ക്കരണം തുടങ്ങിയ കാരണങ്ങളാലാണ് നമ്മുടെ സംസ്ഥാനത്തു പൊതുവെ കാര്‍ഷിക വസ്തുക്കളുടെ ഉല്‍പാദനച്ചെലവ് കൂടി വരുന്നത്. അതുകൊണ്ടു തന്നെ സമയബന്ധിതമായി കൃഷി ഇറക്കുന്നതിനും, ഉല്‍പ്പാദനച്ചെലവ് കുറയ്ക്കുന്നതിനും കാര്‍ഷിക വൃത്തികള്‍ ആയാസരഹിതമായി നിര്‍വ്വഹിക്കുന്നതിനും പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. അതിലൂടെ പുത്തന്‍ തലമുറയെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കാനും കൃഷി ലാഭകരമാക്കാനും ഉല്‍പാദനം വര്‍ധിപ്പിക്കാനും സാധിക്കണം എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായി കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി നടപ്പാക്കുന്നത്.
ഈ പദ്ധതിപ്രകാരം കര്‍ഷകര്‍ക്ക് യന്ത്രോപകരണങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നതിന് വ്യക്തിഗത ആനുകൂല്യം നല്‍കും. സംരംഭകര്‍ക്കും അംഗീകൃത കര്‍ഷക കൂട്ടായ്മകള്‍, സഹകരണ സംഘങ്ങള്‍, ഗ്രാമ പഞ്ചായത്തുകള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ തുടങ്ങിയവയ്ക്കും കാര്‍ഷിക യന്ത്രങ്ങളുടെ കസ്റ്റം ഹയറിങ് സെന്ററുകള്‍ അഥവാ വാടക കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനാണ് ആനുകൂല്യം നല്‍കുന്നത്.
എട്ടു പേരില്‍ കുറയാത്ത കര്‍ഷകര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകള്‍ക്ക് ഫാം മെഷിനറി ബാങ്കുകള്‍ സ്ഥാപിക്കുന്നതിനും ഈ പദ്ധതിപ്രകാരം ആനുകൂല്യം നല്‍കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ചിട്ടുള്ള കാര്‍ഷിക യന്ത്ര പരിശോധന കേന്ദ്രങ്ങളില്‍നിന്നും ഗുണമേന്‍മ അംഗീകാരം ലഭിച്ചിട്ടുള്ള യന്ത്രോപകരണങ്ങള്‍ മാത്രമേ ഈ പദ്ധതിപ്രകാരം വിതരണം ചെയ്യാന്‍ കഴിയൂ എന്നതാണ് ഈ പദ്ധതിയുടെ ഒരു സവിശേഷത.
പട്ടികജാതി, പട്ടിക വര്‍ഗ്ഗക്കാര്‍ക്കും, ചെറുകിട നാമമാത്ര സംരംഭകര്‍ക്കും, വനിതാ ഗുണഭോക്താക്കള്‍ക്കും കാര്‍ഷിക യന്ത്രങ്ങളോ ഉപകരണങ്ങളോ വാങ്ങി ഉപയോഗിക്കുന്നതിന് 50 ശതമാനം നിരക്കിലും മറ്റുള്ള ഗുണഭോക്താക്കള്‍ക്ക് 40 ശതമാനം നിരക്കിലുമാണ് വ്യക്തിഗത ആനുകൂല്യംനല്‍കുന്നത്. വാടക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന സംരംഭകര്‍ക്കും പദ്ധതി തുകയുടെ 40 ശതമാനം സാമ്പത്തിക സഹായം നല്‍കും.
ഈ രീതിയില്‍ 60 ലക്ഷം രൂപ വരെ മുതല്‍മുടക്കുള്ള കസ്റ്റം ഹയറിങ് സെന്ററുകള്‍ സ്ഥാപിക്കാവുന്നതാണ്. എന്നാല്‍, കര്‍ഷകരുടെ കൂട്ടായ്മകള്‍ക്ക് ഫാം മെഷിനറി ബാങ്കുകള്‍ സ്ഥാപിക്കുന്നതിന് 80 ശതമാനം സബ്സിഡി നിരക്കില്‍ പരമാവധി 8 ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കുന്ന തരത്തിലാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഈ രീതിയില്‍ നടപ്പു വര്‍ഷം നൂറുകോടി രൂപയുടെ വായ്പകള്‍ നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
#360malayalam #360malayalamlive #latestnews