ലഹരി കേസ്; അന്വേഷണം മലയാള സിനിമയിലേക്കും വ്യാപിപ്പിച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യുറോ
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ അറസ്റ്റിനു പിന്നാലെ ലഹരി ഇടപാടുകളുടെ അന്വേഷണം മലയാള സിനിമയിലേക്കും വ്യാപിപ്പിച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യുറോ (എൻ.സി.ബി). സാമ്പത്തിക ലാഭം ലഭിക്കാത്ത, തിയേറ്ററിൽ പോലും എത്താത്തതും, എത്തിയാൽ തന്നെ ഒരാഴ്ച പോലും തികച്ച് ഓടാത്തതുമായ ചിത്രങ്ങളുടെ നിർമ്മാതാക്കൾ വീണ്ടും പണം മുടക്കി പുതിയ ചിത്രങ്ങൾ എടുത്തു എന്ന കണ്ടെത്തലാണ് ഈ അന്വേഷണത്തിനു പിന്നിൽ.
നാല് താരങ്ങളെ ചോദ്യം ചെയ്തതായും സൂചനയുണ്ട്. ചില നവാഗത സംവിധായകരും നിർമാതാക്കളും അഭിനേതാക്കളും ഇതിനോടകം നിരീക്ഷണത്തിലാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ സിനിമാ മേഖലയിലേക്ക് അത്ര പരിചയസമ്പന്നരല്ലാത്ത ഒട്ടേറെ പുതിയ നിർമ്മാതാക്കൾ എത്തിയതും സംശയത്തോടെയാണ് അന്വേഷണ ഏജന്‍സികള്‍ കാണുന്നത്.
ബെംഗളൂരു ലഹരി കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിന് സിനിമയിലെ ലഹരി ഇടപാടിൽ ബന്ധമുണ്ട് എന്നാണ് എൻ.സി.ബി.യുടെ കണ്ടെത്തൽ. ശരാശരി മൂന്നു മുതൽ ആറു കോടി രൂപയുടെ ബഡ്ജറ്റിലാണ് ഭൂരിഭാഗം സിനിമകളും.കഴിഞ്ഞ അഞ്ച് ആറു വർഷം മലയാളത്തിൽ പ്രതിവർഷം ശരാശരി 150 സിനിമയോളം റിലീസ് ആയി. ഇതിൽ പകുതിയോളം സാമ്പത്തിക നഷ്‌ടം എന്നാണ് നിർമ്മാതാക്കൾ പറയുന്നത്.
അനൂപ് മുഹമ്മദിനും, എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിക്കും മലയാള സിനിമയില്‍ ശക്തമായ ബന്ധം ഉണ്ടെന്നാണ് ഏജന്‍സിയുടെ കണ്ടെത്തൽ. ചലച്ചിത്ര പ്രവർത്തകർക്ക് തുച്ഛമായ പ്രതിഫലം നൽകി വിദേശ ചിത്രീകരണത്തിനുൾപ്പെടെ വൻ തുക ചിലവഴിച്ച ചിത്രങ്ങളുടെ മറവിൽ വിദേശ രാജ്യങ്ങളിലേക്ക് വരെ ലഹരി കടത്തിയിട്ടുണ്ടോ എന്നും അന്വേഷണം ഉണ്ടാകും.
മലയാള സിനിമയിൽ ലഹരിമരുന്നിന്റെ ഉപയോഗം കൂടുന്നു എന്ന് കഴിഞ്ഞ വർഷം ചലച്ചിത്ര മേഖലയിൽ ഒട്ടേറെ വാഗ്വാദങ്ങളും വിവാദങ്ങളും സൃഷ്‌ടിച്ച യുവനടനും നിർമാതാവുമായി ഉണ്ടായ തർക്കത്തിന് ശേഷം നിർമ്മാതാക്കളുടെ സംഘടന തന്നെ ആരോപണം ഉന്നയിച്ചിരുന്നു.
ലൊക്കേഷനുകളിൽ ഉൾപ്പെടെ എക്സൈസ് പരിശോധന വേണമെന്ന് നിർമ്മാതാക്കൾ ആവശ്യപ്പെട്ടെങ്കിലും പരാതി ലഭിച്ചാൽ അന്വേഷിക്കാം എന്നായിരുന്നു സാംസ്കാരിക മന്ത്രിയുടെ പ്രതികരണം. ചില അഭിനേതാക്കൾ സംശയ നിഴലിൽ വരികയും, എക്സൈസ് വിഭാഗം തുടക്കത്തിൽ ചില നീക്കങ്ങൾ നടത്തുകയും ചെയ്തു. എന്നാൽ ഇവരും പിന്നീട് പിൻവലിയുകയാണുണ്ടായത്. ഇതിനു പിന്നിൽ ആരാണ് ഇടപെട്ടത് എന്നതിലും ദുരൂഹതയുണ്ട്.
#360malayalam #360malayalamlive #latestnews