ശിവശങ്കറിനെ ഏഴ് ദിവസത്തേക്ക് എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടു,
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഏഴ് ദിവസത്തേക്ക് എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടു. മൂന്ന് മണിക്കൂർ മാത്രമേ ചോദ്യം ചെയ്യാവൂ. ഓരോ മൂന്നു മണിക്കൂറിലും ശിവശങ്കറിന് വിശ്രമം അനുവദിക്കണം. വൈകിട്ട് ആറ് മണിക്ക് ശേഷം ചോദ്യം ചെയ്യാൻ പാടില്ല. ആയുർവേദ ചികിത്സ ഉറപ്പാക്കണമെന്നും കോടതി എൻഫോഴ്‌സ്‌മെന്റിനോട് പറഞ്ഞു.
14 ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കോടതിയിൽ ആവശ്യപ്പെട്ടത്. ശിവശങ്കറിനെ അഞ്ചാംപ്രതിയാക്കി കൊണ്ടുളള കുറ്റപത്രം എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ സമർപ്പിച്ചു. അതേസമയം ശിവശങ്കറിന് ഗുരുതരമായ നടുവേദനയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കസ്റ്റഡി അപേക്ഷയെ എതിർക്കുന്നില്ലെന്നും ശിവശങ്കറിന്റെ അഭിഭാഷകൻ പറഞ്ഞു. ജില്ലാ കോടതിയിൽ നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. ശിവശങ്കർ ജഡ്‌ജിക്ക് അരികിലെത്തി അദ്ദേഹത്തോട് സംസാരിച്ചു. ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ല എന്നു പറയുന്നത് ശരിയല്ല. തുടർച്ചയായ ചോദ്യം ചെയ്യൽ ഒഴിവാക്കണം. ആയുർവേദ ചികിത്സ ഉറപ്പാക്കണം. കസ്റ്റഡിയിലിരിക്കുന്ന സമയത്ത് തന്റെ കുടുംബത്തെ കാണാൻ അനുവദിക്കണം. രണ്ട് മണിക്കൂർ കൂടുമ്പോൾ തന്നെ കിടക്കാൻ അനുവദിക്കണമെന്നും ശിവശങ്കർ കോടതിയിൽ പറഞ്ഞു.
ചോദ്യം ചെയ്യലിനോട് ശിവശങ്കർ സഹകരിക്കുന്നില്ലെന്നും ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചുവെന്നുമാണ് എൻഫോഴ്സ്‌മെന്റ് കോടതിയിൽ ആരോപിച്ചത്. ജില്ലാകോടതി അവധിയാണെങ്കിലും കോടതി പ്രത്യേക സിറ്റിംഗ് നടത്തിയാണ് ശിവശങ്കറിന്റെ കേസ് പരിഗണിച്ചത്.
കോടതിയിൽ നിന്ന് തിരികെ കൊണ്ടു പോകവെ ശിവശങ്കറിനെ മുസ്ലീം ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. എൻഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തിച്ച ശിവശങ്കറിനെ രണ്ട് മണി മുതൽ ചോദ്യം ചെയ്യാൻ ആരംഭിക്കും. നയതന്ത്രബാഗേജ് വിട്ടുനൽകാൻ ഇടപെട്ടെന്ന് ശിവശങ്കർ സമ്മതിച്ചതായി ഇ.ഡിയുടെ അറസ്റ്റ് മെമ്മോയിൽ പരാമർശമുണ്ട്. ഇതിനായി എം ശിവശങ്കർ കസ്റ്റംസിനെ വിളിച്ചുവെന്നാണ് കണ്ടെത്തൽ. ഇത് സ്വർണക്കടത്തിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്നതായി എൻഫോഴ്സ്‌മെന്റ് പറയുന്നു. സ്വപ്നയുടെ സാമ്പത്തിക ഇടപാട് നിയന്ത്രിച്ചതിലും കൈകാര്യം ചെയ്‌തതിലും ശിവശങ്കറിന് പങ്കുണ്ടെന്നും അറസ്റ്റ് മെമ്മോയിൽ പറയുന്നു.
#360malayalam #360malayalamlive #latestnews