അധികൃതരോട് പല തവണ പറഞ്ഞിട്ടും ഫലം കണ്ടില്ല.ഒടുവിൽ കനോലി കനാലിന് കുറുകെ നാട്ടുകാരുടെ മുൻകൈയിൽ ഒരുങ്ങിയത് മനോഹരമായ ഇരുമ്പ് പാലം
പെരുമ്പടപ്പ്: പുതിയിരുത്തിയിലാണ് ഇരുചക്രവാഹനങ്ങൾക്കുൾപ്പെടെ കടന്ന് പോകാവുന്നതരത്തിൽ പാലം നിർമ്മിച്ചത്. പല തവണ തകർന്ന് വീഴുകയും, അധികൃതരോട് നിരവധി തവണ നാട്ടുകാർ പറഞ്ഞിട്ടും ഫലം കാണാതായ പുതിയിരുത്തി - അയിരൂർ പാലമാണ് മൂന്ന് മാസത്തെ പരിശ്രമത്തിനൊടുവിൽ പ്രദേശവാസികൾ ചേർന്ന് യാഥാർത്ഥ്യമാക്കിയത്.
1985 ൽ കനോലി കനാലിന് കുറുകെ ആദ്യം മരപ്പാലം നിർമ്മിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം പാലം തകർന്നതോടെ കോൺക്രീറ്റ് പാലം നിർമ്മിച്ചെങ്കിലും കാലപ്പഴക്കം മൂലം ഇതും തകർന്നു.ഇതോടെ പ്രദേശവാസികളുടെ ദുരിതവും ആരംഭിച്ചു.
ഇറിഗേഷൻ വകുപ്പിന് കീഴിലുള്ളതിനാൽ ഫണ്ട് അനുവദിക്കാനാവില്ലെന്നായിരുന്നു പഞ്ചായത്തധികൃതരുടെ വിശദീകരണം. കനോലി കനാൽ ദേശീയ ജലപാതയായതിനാൽ 7 മീറ്റർ ഉയരമെന്ന മാനദണ്ഡം പാലിച്ചേ പാലം നിർമ്മിക്കാനാവൂ എന്ന് ഇറിഗേഷൻ വകുപ്പും നാട്ടുകാരെ അറിയിച്ചു.
പല തവണ സ്പീക്കറെ കണ്ടെങ്കിലും, സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇതും മുടങ്ങി. ഇതിനിടെ ഓരോ വർഷവും പാലം തകരുകയും, നിരവധി പേർ അപകടത്തിൽ പെടുകയും ചെയ്തു.
നാട്ടുകാർ ചേർന്ന് താൽക്കാലിക മരപ്പാലം നിർമ്മിച്ചാണ് ഇത് വരെ ഇതിലൂടെ സഞ്ചരിച്ചിരുന്നത്. ചൊവ്വാഴ്ച രാവിലെയും രണ്ട് പേർ മരപ്പാലത്തിൽ നിന്ന് കനാലിൽ വീണ് പരിക്കേറ്റു.
അധികൃതർ കൈയ്യൊഴിഞ്ഞ പാലം നിർമ്മിക്കാൻ ഒടുവിൽ നാട്ടുകാർ തന്നെ രംഗത്തെത്തി. പ്രദേശവാസികളിൽ നിന്നും സമാഹരിച്ച രണ്ടര ലക്ഷം രൂപ ചെലവിൽ മൂന്ന് മാസം കൊണ്ട് ഇവർ തന്നെ ഇരുമ്പുപാലം നിർമ്മിച്ചു.
അയിരൂർ എ.യു.പി. സ്കൂൾ, വെളിയങ്കോട് ഹയർ സെക്കണ്ടറിസ്കൂൾ, പാലപ്പെട്ടി ഹയർ സെക്കണ്ടറി സ്കൂൾ, കോതമുക്ക് ശ്രീരാമ ക്ഷേത്രം, പുതിയിരുത്തി പള്ളി, എരമംഗലം സെൻറർ, തുടങ്ങിയ സ്ഥലങ്ങളിലേക്കും വില്ലേജ് ഓഫീസ്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ഓഫീസ് തുടങ്ങിയസ്ഥാ പനങ്ങളിലേക്കും ദിനം പ്രതി നൂറ് കണക്കിനാളുകൾ സഞ്ചരിക്കുന്ന പാതയാണിത്.
പാലം തകരുമ്പോൾ കിലോമീറ്ററുകൾ ചുറ്റിയാണ് ഇരുകരയിലുമുള്ളവർ സഞ്ചരിക്കുന്നത്. നാട്ടുകാർ നിർമ്മിച്ച ഇരുമ്പ് പാലം നാടിന് സമർപ്പിച്ചു പി. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ലത്തീഫ് മണ്ണാറയിൽ, ഇടിയാട്ട് ചന്ദ്രൻ, കമറു, ഖാദർ, സക്കീർ, ഹസ്സൻ, ഷാഹുൽ, ഷെഹീർ ,പി.കുഞ്ഞിമോൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
റിപ്പോര്‍ട്ട്: നൗഷാദ് പുതുപൊന്നാനി
#360malayalam #360malayalamlive #latestnews