ആശുപത്രിയിൽ എത്തി എം ശിവസങ്കറിനെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തു; മുൻകൂർ ജ്യാമാപേക്ഷ തള്ളി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തു. ശിവശങ്കർ ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരത്തെ ആയുർവേദ ആശുപത്രിയായ ത്രിവേണിയിൽ നിന്നാണ് എൻഫോഴ്‌സ്‌മെന്റ് സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത് . കോടതി വിധി വന്ന് മിനിട്ടുകൾക്കകമാണ് ഉദ്യോഗസ്ഥർ ആശുപത്രിയിലേക്ക് എത്തിയത്. ഡോക്‌ടർമാരോട് സംസാരിച്ച ശേഷം എൻഫോഴ്‌സ്‌മെന്റ് അദ്ദേഹത്തിന് സമൻസ് നൽകുകയായിരുന്നു.
എൻഫോഴ്‌സ്‌മെന്റ് സംഘം കൊച്ചിയിലേക്കാണ് ശിവശങ്കറിനെ കൊണ്ടുപോകുന്നത്. കൊച്ചിയിലെത്തിയ ശേഷം ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. മുൻകൂർ ജാമ്യാപേക്ഷയിൽ ശിവശങ്കറിന്റെ വാദങ്ങൾ കോടതി പ്രാഥമികമായി അംഗീകരിച്ചിരുന്നില്ല. കസ്റ്റംസിന്റേയും ഇ.ഡിയുടേയും എതിർ വാദങ്ങൾ അംഗീകരിച്ചാണ് കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തളളിയത്. സ്വാധീന ശേഷിയുളള ശിവശങ്കറിന് മുൻകൂർ ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ വാദം ജസ്റ്റിസ് അശോക് മേനോൻ അംഗീകരിക്കുകയായിരുന്നു.
ശിവശങ്കറിന്റെ അറസ്റ്റിന് തടസമില്ലെന്നും കോടതി വ്യക്തമാക്കി. സ്വർണക്കടത്തിന്റെ ഗൂഢാലോചനയിൽ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി കളളക്കടത്തിനായി ദുരുപയോഗം ചെയ്തെന്നുമായിരുന്നു എൻഫോഴ്സ്‌മെന്റ് വാദം. മുൻകൂർ ജാമ്യ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് കസ്റ്റംസും ഹൈക്കോടതിയെ അറിയിച്ചിരുന്നു.
#360malayalam #360malayalamlive #latestnews