കെ.എം ഷാജിയുടെ വീടിന്റെ മതിപ്പുവില 1.6 കോടി
കോഴിക്കോട്: കെ.എം ഷാജി എം.എല്‍.എയുടെ കോഴിക്കോട്ടെ വീട് ഏകദേശം 1.6 കോടി രൂപ വിലമതിക്കുന്നതാണെന്ന് കോഴിക്കോട് കോര്‍പറേഷന്‍. മൂന്നാം നില മുഴുവനായും ഒന്നാം നിലയുടെ ചില ഭാഗങ്ങളും അനധികൃതമാണെന്നും കോർപ്പറേഷൻ കണ്ടെത്തിയിട്ടുണ്ട്. വീടിന്റെ വിശദാംശങ്ങള്‍ കോഴിക്കോട് കോര്‍പറേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) കൈമാറി.
എം.എൽ.എയുടെ കോഴിക്കോട്ടെയും കണ്ണൂരിലേയും വീടുകളുടെ വിശദാംശങ്ങൾ തദ്ദേശ സ്ഥാപനങ്ങളോട് ഇഡി ആവശ്യപ്പെട്ടിരുന്നു. കണ്ണൂര്‍ ചാലാടുള്ള വീടിന്റെ റിപ്പോര്‍ട്ട് ചിറയ്ക്കല്‍ പഞ്ചായത്ത് സെക്രട്ടറി ഇഡിക്ക് കൈമാറിയിരുന്നു. ഇതിന് 28 ലക്ഷം രൂപ വിലമതിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ വരുന്ന വീടിന് 1.6 കോടി വിലമതിക്കുമെന്നാണ് കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ ഫര്‍ണിച്ചറുകള്‍, മാര്‍ബിളുകള്‍, ടൈലുകള്‍ തുടങ്ങിയവയുടെ വില തിട്ടപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ഇത് പൊതുമരാമത്ത് വകുപ്പിനെ ഏല്‍പ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കെ.എം. ഷാജി എം.എല്‍.യുടെ വീട് കഴിഞ്ഞ ദിവസമായിരുന്നു കോഴിക്കോട് കോര്‍പ്പറേഷന്‍ അധികൃതര്‍ ഇ.ഡിയുടെ നിര്‍ദേശ പ്രകാരം അളന്നത്. വീട് നിർമ്മിക്കാൻ 3200 ചതുരശ്രയടിക്കാണ് കോര്‍പ്പറേഷനില്‍നിന്ന് അനുമതി എടുത്തതെങ്കിലും 5500 ചതുരശ്രയടിയിലധികം വിസ്തീര്‍ണമുണ്ടെന്നാണ് അളവെടുപ്പില്‍ വ്യക്തമായത്.
അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ.എം. ഷാജി കൈപ്പറ്റിയെന്ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സാമ്പത്തികസ്രോതസ്സ് കണ്ടെത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങിയത്.
#360malayalam #360malayalamlive #latestnews