ഭക്ഷ്യവിളകൾക്ക് തറവില പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറികളുടെ തറവില മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. കാർഷിക മേഖലയിലെ പുതിയ പരിഷ്കാരങ്ങൾക്കെതിരെ രാജ്യമൊന്നടങ്കം കർഷക പ്രതിഷേധങ്ങൾ അലയടിക്കുന്ന ഈ സമയത്ത് പച്ചക്കറി വിളകൾക്ക് തറവില പ്രഖ്യാപിച്ചുകൊണ്ട് കർഷകർക്ക് കൈത്താങ്ങാവുകയാണ് സർക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം പച്ചക്കറികൾക്ക് തറവില തീരുമാനിക്കുന്നത്. ഏത്തക്കായ, കുമ്പളം, വെള്ളരി, പാവൽ, പടവലം, വള്ളിപ്പയർ, തക്കാളി, വെണ്ട, ക്യാബേജ്, ബീൻസ്, കൈതച്ചക്ക, മരച്ചീനി, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി തുടങ്ങി 16 ഇനത്തിനാണ് തറവില പ്രഖ്യാപിച്ചത്. ഉൽപ്പാദനച്ചെലവും ഉൽപ്പാദനക്ഷമതയും കണക്കിലെടുത്താണ് തീരുമാനം. ഓരോ വിളകളുടെയും ഉല്‍പാദനച്ചെലവിനൊപ്പം 20 ശതമാനം തുകയാണ് അധികമായി ചേര്‍ത്തിരിക്കുന്നത്. പച്ചക്കറികള്‍ക്ക് നിശ്ചിത വിലയേക്കാള്‍ കുറഞ്ഞ വില വിപണിയില്‍ ഉണ്ടായാല്‍ ഇവ സംഭരിച്ച് തറവില അനുസരിച്ചുള്ള തുക കര്‍ഷകന്‍റെ അക്കൗണ്ടിലേക്ക് നല്‍കുകയും വിളകൾ വിഎഫ്പിസികെ, ഹോർട്ടികോർപ്, മൊത്തവ്യാപാര വിപണികൾ എന്നിവ വഴി സംഭരിക്കുകയും ചെയ്യും. വിളകൾ "ജീവനി -കേരള ഫാം ഫ്രഷ് ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ്' എന്ന ബ്രാൻഡിലാണ് വിൽക്കുക.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സഹകരണവകുപ്പുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു പഞ്ചായത്തിൽ ഒരു വിപണന കേന്ദ്രമെങ്കിലും ആരംഭിക്കും. ആദ്യഘട്ടത്തിൽ 250 കേന്ദ്രങ്ങൾ തുറന്ന് കർഷകരിൽനിന്ന് നേരിട്ട് വിള സംഭരിക്കും. കർഷകന് ഒരു സീസണിൽ 15 ഏക്കർ സ്ഥലത്തിനുമാത്രമേ ആനുകൂല്യം ലഭിക്കൂ. പച്ചക്കറിയുടെ വിപണന വില ഇടിയുന്ന അവസരത്തിൽ തറവില ലഭ്യമാക്കുന്നത് കർഷകന് വലിയ ആശ്വാസവും കൂടുതൽപേരെ കൃഷിയിലേക്ക് ആകർഷിക്കുകയും ചെയ്യും.
#360malayalam #360malayalamlive #latestnews