കെഎസ്ആര്‍ടിസി; പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുമേഖല ഗതാഗത സ്ഥാപനം കെഎസ്ആര്‍ടിസിക്ക് വീണ്ടും പുനരുദ്ധാരണ പാക്കേജ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കെഎസ്ആർടിസിയെ പുനരുദ്ധരിക്കും. പുതിയ പാക്കേജിലൂടെ തൊഴിലാളികളുടെ നീണ്ട കാലത്തെ ചില ആവശ്യങ്ങൾക്ക് പരിഹാരമുണ്ടാകും. വരുമാനം വർധിപ്പിക്കാനും ,ചെലവ് ചുരുക്കാനും നടപടികൾ. തുടങ്ങിയ പ്രഖ്യാപനങ്ങള്‍ അടക്കമാണ് മുഖ്യമന്ത്രിയുടെ പുതിയ പ്രഖ്യാപനം.
ബാങ്കുകൾ,എൽഐസി, കെഎസ്എഫ്ഇ, തുടങ്ങിയ സ്ഥാപനങ്ങളുടെ ശമ്പള റിക്കവറികൾ കുടിശികയാണ്. ജൂൺ മാസം വരെ 255 കോടി രൂപ ഈ വകകളിൽ 2016 മുതൽ നൽകാനുണ്ട്. ഈ തുക സർക്കാർ അടിയന്തിരമായി കെഎസ്ആർടിസിക്ക് നൽകും. ആകെ 4600 കോടി രൂപ കെഎസ്ആര്‍ടിസിക്ക് ഈ സര്‍ക്കാര്‍ ഇതുവരെ നൽകിയത്.
കഴിഞ്ഞ പാക്കേജിനെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. അത് എന്തുകൊണ്ട് നടപ്പിലായില്ല എന്നത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ ആത്മപരിശോധന നടത്തേണ്ടതുണ്ട്. കേരള സര്‍ക്കാര്‍ പറഞ്ഞ വാക്ക് പാലിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷവും 1000 കോടി വീതം കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ നല്‍കി. നടപ്പു വര്‍ഷത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന സഹായം 2000 കോടിയില്‍ ഏറെ വരും.
എം പാനൽ ജീവനക്കാരെ പിരിച്ചുവിടില്ല. കോടതി വിധിയുടെ അടിസ്ഥാനത്തിൽ പത്ത് വർഷം സേവനം ലഭിച്ചവരും പിഎസ്സി-എംപ്ലോയ്മെന്‍റ് വഴി നിയമനം ലഭിച്ചവരെയും സ്ഥിരപ്പെടുത്തും. ശമ്പള പരിഷ്കരണത്തിന് ചർച്ച തുടങ്ങും. കെഎസ്ആർടിസി സർക്കാരിന് നൽകാനുള്ള 941 കോടിയുടെ പലിശ എഴുതി തള്ളും. സ്കാനിയ, ദീർഘദൂര ബസ്, കിഫ്ബി വഴി വാങ്ങുന്ന ബസുകളും സിഫ്റ്റ് വഴിയാവും പ്രവർത്തിക്കുക.
മുഖ്യമന്ത്രിയുടെ വാക്കുകള്‍: കൊവിഡ് മഹാമാരി പൊതുമേഖല ഗതാഗത സംവിധാനത്തിന് കനത്ത ആഘാതമാണ് ഉണ്ടാക്കിയത്. ലോക്ക്ഡൌണിന് ശേഷവും പൊതുഗതാഗതം സാധാരണ നിലയിലേക്ക് തിരിച്ചുവന്നിട്ടില്ല. ഇത് കെഎസ്ആര്‍ടിസിയുടെ നില പരുങ്ങലിലാക്കിയിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് കെഎസ്ആര്‍ടിസി പുനരുദ്ധാരണത്തിന് പുതിയ പാക്കേജ് സര്‍ക്കാര്‍ തയ്യാറാക്കുകയാണ്. എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
#360malayalam #360malayalamlive #latestnews