ശിവശങ്കറിന്റെ അറസ്റ്റ് തൽക്കാലമില്ല, അന്തിമ വിധി 28ന്
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വര്‍ണക്കടത്ത് കേസിലെ ആരോപണ വിധേയനുമായ എം. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 28ന് പ്രസ്താവിക്കുമെന്ന് ഹൈക്കോടതി. അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് 28 വരെ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച രേഖകള്‍ അടക്കം പരിശോധിച്ചതിനു ശേഷമേ വിധി പറയാനാകൂവെന്നും കോടതി പറഞ്ഞു.
ചൂടേറിയ വാദപ്രതിവാദങ്ങളാണ് ഹര്‍ജി പരിഗണിക്കവേ കോടതിയിലുണ്ടായത്. ശിവശങ്കറിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് ഇ.ഡി. പറഞ്ഞു. സ്വപ്ന ഒരു മുഖം മാത്രമാണെന്നും എല്ലാം നിയന്ത്രിച്ചത് ശിവശങ്കറാണെന്നും ഇ.ഡി. കോടതിയില്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിലെ ഗൂഢാലോചനയില്‍ മുഖ്യ പങ്കാളിയാണ് ശിവശങ്കര്‍. ബാഗേജ് വിട്ടുകിട്ടാന്‍ കസ്റ്റംസ് അധികൃതരെ ശിവശങ്കര്‍ വിളിച്ചിട്ടുണ്ടെന്നും ഇ.ഡി. പറഞ്ഞു.
അതേസമയം കേസുകള്‍ ശിവശങ്കറിന്റെ ജീവിതം തകര്‍ത്തെന്നും സമൂഹത്തില്‍ വെറുക്കപ്പെട്ടവനായെന്നും അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. നയതന്ത്ര ബാഗേജിന്റെ മറവില്‍ നടന്ന സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും തന്നെ അറസ്റ്റുചെയ്യാന്‍ നീക്കം നടത്തുന്നുവെന്നു കാട്ടിയാണ് ശിവശങ്കര്‍ മുന്‍കൂര്‍ജാമ്യ ഹര്‍ജികള്‍ നല്‍കിയത്. ജസ്റ്റിസ് അശോക് മേനോന്റെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
ഹര്‍ജികള്‍ നേരത്തേ പരിഗണിച്ചപ്പോള്‍ 23-ാം തിയതി വരെ ശിവശങ്കറിനെ അറസ്റ്റുചെയ്യുന്നത് കോടതി വിലക്കിയിരുന്നു. ഇതിന് പിന്നാലെ ശിവശങ്കറിന് സ്വര്‍ണക്കടത്തിലടക്കം പങ്കുള്ളതായി സംശയിക്കുന്നതായി കാട്ടി കസ്റ്റംസും ഇ.ഡി.യും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കസ്റ്റംസിനു വേണ്ടി രാം കുമാറും ശിവശങ്കറിനു വേണ്ടി അഡ്വ. വിജയഭാനുവുമാണ് ഹാജരായത്.
#360malayalam #360malayalamlive #latestnews