സംസ്ഥാനത്ത് വ്യാപകമായി അവയവക്കച്ചവടമെന്ന് ക്രൈംബ്രാഞ്ച്; അന്വേഷണം തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് അവയവദാന മാഫിയ സജീവമെന്ന് പൊലീസ് റിപ്പോർട്ട്. രണ്ടു വർഷത്തിനിടെ, നിയമവിരുദ്ധമായി നിരവധി അവയവദാനങ്ങള്‍ നടന്നതായി ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് റിപ്പോര്‍ട്ട് നൽകിയതിനെത്തുടർന്നു പൊലീസ് അന്വേഷണം ആരംഭിച്ചു. തൃശൂർ എസ്പിക്കാണ് അന്വേഷണ ചുമതല.
ട്രാൻസ്പ്ലാന്റേഷൻ ഓഫ് ഹ്യൂമൻ ഓർഗൻസ് ആൻറ് ടിഷ്യൂസ് ആക്ട് ലംഘിച്ചാണ് സംസ്ഥാനത്ത് അവയവദാനം നടക്കുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഏജന്റുമാർ നിരവധി വ്യക്തികളെ നുണപറഞ്ഞ് പ്രേരിപ്പിച്ച് വൃക്ക ദാനം ചെയ്യിച്ചു. ഇതിനായി പണം വാഗ്ദാനം നൽകി. ചിലർ തട്ടിപ്പിനിരയായി. ഏജന്റുമാരിലൂടെ പലരും ഈ അവയവങ്ങൾ സ്വീകരിച്ചിട്ടുണ്ട്. പലർക്കും പണം നഷ്ടമായ അനുഭവങ്ങളുമുണ്ട്. സർക്കാർ ഉദ്യോഗസ്ഥർക്കും ഈ തട്ടിപ്പിൽ പങ്കുള്ളതായി സംശയിക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് അവയവദാനം വ്യാപകമാണെന്ന ആരോപണങ്ങളെത്തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. തൃശൂർ ജില്ലയിൽ നടന്ന ചില പരാതികളിൽ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചിനു സംഭവം ശരിയാണെന്നു ബോധ്യപ്പെട്ടതിനെത്തുടർന്നാണ് ഐജിക്കു റിപ്പോർട്ട് നൽകിയത്. ഐജി 19നാണ് റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയത്.
കേരളത്തിൽ സർക്കാർ സംരംഭമായ മൃതസഞ്ജീവനി പദ്ധതി പ്രകാരമാണ് മരണാനന്തര അവയവദാനം നടക്കുന്നത്. അവയവമാറ്റ ശസ്ത്രക്രിയകൾ ഏകോപിപ്പിക്കുന്നത് മൃതസഞ്ജീവനിയിലൂടെയാണ്. ഇതിനെല്ലാം തിരിച്ചടിയാണ് മാഫിയയുടെ പ്രവർത്തനം.
#360malayalam #360malayalamlive #latestnews