ഭാഗ്യലക്ഷ്‌മി അടക്കമുളളവർക്ക് ഇന്ന് നിർണായകം; മുൻകൂർ ജാമ്യഹർജി കോടതിയിൽ
കൊച്ചി: അശ്ലീല യൂട്യൂബർ വിജയ് പി നായരെ മർദ്ദിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പ്രതികൾ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കും. വിജയ് പി നായരുടെ മുറിയിൽ അതിക്രമിച്ച് കയറി ആക്രമിച്ചിട്ടില്ലെന്നും പ്രശ്‌നം പറഞ്ഞ് പരിഹരിക്കാനാണ് പോയതെന്നുമാണ് ഹർജിക്കാരുടെ വാദം. അറസ്റ്റ് തടയണമെന്ന ഹർജിയിൽ സർക്കാർ ഇന്ന് കോടതിയിൽ നിലപാട് അറിയിക്കും.
കേസിൽ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ടെന്നും അത് തങ്ങൾക്ക് സമൂഹത്തിലുളള അംഗീകാരത്തെ മോശമായി ബാധിക്കുമെന്നതിനാൽ അറസ്റ്റ് തടയണമെന്നുമാണ് ഭാഗ്യലക്ഷ്‌മി അടക്കമുളളവർ ഹർജിയിൽ ആവശ്യപ്പെടുന്നത്. യൂട്യൂബറെ മുറിയിൽ കയറി കൈയേറ്റം ചെയ്തെന്ന കേസിൽ മുൻകൂർ ജാമ്യം തളളിയതോടെ അറസ്റ്റിന് തുനിഞ്ഞ പൊലീസ് തത്ക്കാലം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ കൂടി നോക്കിയ ശേഷം മതി തുടർനടപടികളെന്ന നിലപാടിലാണ്.
വിജയ് പി. നായരുടെ ലാപ്ടോപ്പും മൊബൈൽഫോണും പൊലീസിൽ ഏൽപ്പിച്ചതിനാൽ മോഷണക്കുറ്റം ചുമത്തിയ നടപടിയും കൈയേറ്റവും നിലനിൽക്കില്ലെന്നാകും പ്രധാനമായും പ്രതികൾ വാദിക്കുക. ചുമത്തിയ കുറ്റങ്ങൾ പരസ്പര വിരുദ്ധമാണെന്നും വാദിക്കും. അതേസമയം വീഡിയോ സഹിതം തെളിവുളളതിനാൽ പിടിച്ചുപറി എന്നതിലുപരി, ദേഹോപദ്രവം ഏൽപ്പിച്ചുളള മോഷണക്കുറ്റം എന്ന നിലയിലേക്ക് പൊലീസ് നിലപാട് കടുപ്പിക്കും.
കൈയേറ്റം വ്യക്തമാണെന്നിരിക്കെ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി സ്വീകരിക്കുന്ന തീരുമാനമെന്താകുമെന്നത് നിർണായകമാണ്. ജാമ്യ ഹർജിയെ സെഷൻസ് കോടതിയിൽ പൊലീസ് ശക്തമായി എതിർത്തിരുന്നു. ഭാഗ്യലക്ഷ്‌മിക്ക് പുറമെ ദിയ സന, ശ്രീലക്ഷ്‌മി അറയ്ക്കൽ എന്നിവരാണ് കോടതിയെ സമീപിച്ചത്.
#360malayalam #360malayalamlive #latestnews