16 ഇനം പച്ചക്കറികൾക്ക് തറവില പ്രഖ്യാപിക്കാൻ സർക്കാർ; കേരള പിറവി ദിനത്തിൽ നിലവിൽ വരും
തിരുവനന്തപുരം: സംസ്ഥാനത്ത് 16 ഇനം പച്ചക്കറികൾക്ക് തറവില പ്രഖ്യാപിക്കാൻ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തറവില സംബന്ധിച്ച സുപ്രധാന തീരുമാനമുണ്ടായത്. കർഷക ദിനമായ നവംബർ ഒന്ന് മുതൽ തറവില പ്രാബല്യത്തിൽ വരും. 550 കേന്ദ്രങ്ങൾ വഴി പച്ചക്കറി സംഭരിക്കാനും സർക്കാർ തീരുമാനിച്ചു.
കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്നുളള പച്ചക്കറി ഇറക്കുമതി കുറഞ്ഞതോടെ വിപണിയിൽ പച്ചക്കറി വില ഉയർന്നിരുന്നു. കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറികൾ എത്തുന്നത്. ഇവിടങ്ങളിൽ കനത്ത മഴ പെയ്തതോടെ വിളനാശം സംഭവിച്ചതാണ് ഇറക്കുമതി കുറയാനും വില കുത്തനെ ഉയരാനും കാരണമായത്.
ഉത്പാദന ചെലവിനെക്കാൾ 15 മുതൽ 25 ശതമാനം വരെ കൂട്ടിയാണ് തറവില നിശ്ചയിക്കുക. തറവിലയെക്കാൾ വിപണി വില താഴെയായാൽ വിലവ്യത്യാസം സർക്കാർ വഹിക്കും. ഓരോ വർഷത്തേക്കാണ് തറവില. നവംബർ ഒന്നിന് മുമ്പേ തറവില സംബന്ധിച്ച പ്രഖ്യാപനം മുഖ്യമന്ത്രി നടത്തുമെന്ന് നേരത്തെ തന്നെ കൃഷി മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞിരുന്നു. പഴം, പച്ചക്കറികൾ സംഭരിക്കാനും സംസ്‌കരിക്കാനുമുളള ബുദ്ധിമുട്ട് കണക്കിലെടുത്താണ് തറവില നിശ്ചയിക്കുന്നതെന്നും കൃഷി മന്ത്രി പറഞ്ഞിരുന്നു.
തറവില പ്രഖ്യാപിക്കുന്നവ
വാഴപ്പഴം, പൈനാപ്പിൾ, കപ്പ, കുമ്പളം, വെളളരി, പാവയ്ക്ക, പടവലം, പയർ, തക്കാളി, വെണ്ട, കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീൻസ്, ബീറ്റ്റൂട്ട്, വെളുത്തുളളി (കാന്തല്ലൂർ).
#360malayalam #360malayalamlive #latestnews