ജലീലിന്റെ കോപത്തിന് കാരണം സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ; മന്ത്രിയുടെ നിർദ്ദേശപ്രകാരം വീട്ടിൽ റെയ്ഡ് നടത്തിത് രണ്ടുതവണയെന്ന് പ്രവാസിയുടെ പിതാവ്
ദുബായിൽ ജോലിചെയ്യുന്ന മലയാളിയെ കേരളത്തിലേക്ക് നാടുകടത്താൻ മന്ത്രി കെ ടി ജലീൽ സഹായം തേടിയെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ മന്ത്രിക്കെതിരെ ആരോപണവുമായി പ്രവാസി മലയാളിയായ എടപ്പാൾ സ്വദേശി യാസിറിന്റെ പിതാവ് രംഗത്തെത്തി. 'മന്ത്രി ഇടപെട്ട് രണ്ടുതവണ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. മകന്റെ പാസ്പോർട്ടിന്റെ കോപ്പി പിടിച്ചെടുക്കാൻ വേണ്ടിയായിരുന്നു ഇത്. എന്നാൽ കോപ്പി വീട്ടിൽ ഇല്ലാത്തതിനാൽ ലഭ്യമായില്ല. മകനെ വിദേശത്തുനിന്ന് കൊണ്ടുവരാനായിരുന്നു ഇതെന്ന് ഇപ്പോൾ ബോദ്ധ്യമായി. മകനെ നാടുകടത്താൻ മന്ത്രി ശ്രമിച്ചു എന്ന മൊഴി ഞെട്ടിച്ചു. മകനെതിരെ പ്രവർത്തിക്കാൻ ഒരു അന്താരാഷ്ട്ര കുറ്റവാളിയുടെ സഹായം തേടിയതാണ് ഏറെ ഞെട്ടിച്ചത് .ഞാനും ജലീലും ഒരുമിച്ച് ലീഗിൽ പ്രവർത്തിച്ചതാണ്' - ഒരു വാർത്താചാനലിനാേട് യാസിറിന്റെ പിതാവ് എം.കെ.എം അലി പറഞ്ഞു.
യാസിറിന്റെ പാസ്‌പോർട്ട് വിരങ്ങൾ അടക്കം ജലീൽ കോൺസുലേറ്റിന് കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ മോശം പരാമർശങ്ങൾ നടത്തിയതാണ് മന്ത്രിയെ പ്രകോപിപ്പിച്ചതെന്നാണ് അറിയുന്നത്. യാസിറിനെതിരെ മന്ത്രി പൊലീസിൽ കേസ് കൊടുത്തിരുന്നു. എന്നാൽ ഇതുകൊണ്ട് കാര്യമില്ലെന്നുകണ്ടാണ് യാസിറിനെ വിദേത്തുനിന്ന് നാട്ടിലെത്തിക്കാൻ ശ്രമിച്ചത്.
സ്വപ്ന എൻഫോഴ്സ്‌മെന്റിന് നൽകിയ മൊഴിയിലാണ് ദുബായിൽ ജോലി ചെയ്യുന്ന ഒരാളെ യു എ ഇ കോൺസൽ ജനറലിന്റെ സഹായത്തോടെ നാടു കടത്തി കേരളത്തിലെത്തിക്കാൻ സഹായിക്കണമെന്ന് ജലീൽ ആവശ്യപ്പെട്ടതായി വെളിപ്പെടുത്തിയത്. മന്ത്രി ഇത്തരത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് വിദേശകാര്യ വിദഗ്ദ്ധരുടെ അഭിപ്രായം. എന്നാൽ സംഭവത്തോട് ജലീൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
#360malayalam #360malayalamlive #latestnews