കുറ്റിപ്പുറം പാലം: പലയിടത്തും വിള്ളലുകളും പൊട്ടലുകളും, കരാർ നൽകിയത് 37 ലക്ഷം രൂപയ്ക്ക്, അപാകതയെന്ന് വിജിലൻസ്
കുറ്റിപ്പുറം: ദേശീയപാതയിലെ കുറ്റിപ്പുറം പാലത്തിൽ 7 മാസം മുൻപു നടത്തിയ നവീകരണത്തിൽ അപാകതയുണ്ടെന്ന് വിജിലൻസ്. പാലത്തിന്റെ 650 മീറ്റർ പ്രതലം 37 ലക്ഷം രൂപ ചെലവിൽ ടാർ ചെയ്ത് നവീകരിച്ചതിനു പിന്നിൽ അഴിമതിയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ വിജിലൻസ് സംഘം നടത്തിയ പരിശോധനയിലാണ് അപാകതകൾ കണ്ടെത്തിയത്.
ആധുനിക സാങ്കേതികവിദ്യയിൽ ടാർ ചെയ്ത പാലത്തിന്റെ പ്രതലത്തിൽ പലയിടത്തും വിള്ളലുകളും പൊട്ടലും ഉദ്യോഗസ്ഥർ കണ്ടെത്തി. നവീകരണത്തിനു ശേഷം പൊട്ടിയ പ്രതലം പലയിടത്തും ടാർ ചെയ്ത് അടച്ചതും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. പാലത്തിന്റെ 4 ഭാഗങ്ങളിൽനിന്ന് ഉദ്യോഗസ്ഥർ സാംപിളുകൾ ശേഖരിച്ചു.
ടാറിങ്ങിനായി ഉപയോഗിച്ച വസ്തുക്കളുടെ ഗുണനിലവാരം കണ്ടെത്താൻ പരിശോധനയ്ക്ക് അയച്ചു. പരിശോധനാഫലം വന്നതിനുശേഷം വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഡിവൈഎസ്പി കെ.പി.സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ വിജിലൻസ് സിഐ എം.ഗംഗാധരനും സംഘവുമാണ് പരിശോധന നടത്തിയത്. വിദഗ്ധ എൻജിനീയർമാരുടെ സാന്നിധ്യത്തിലാണ് പല ഭാഗങ്ങളിൽ കുഴിച്ചു പരിശോധിച്ചത്.
60 വർഷം പിന്നിട്ട പാലത്തിലെ കോൺക്രീറ്റ് പ്രതലം പൂർണമായും തകർന്നതിനെ തുടർന്നാണ് ദേശീയപാത വിഭാഗം നവീകരണം നടത്തിയത്. 37 ലക്ഷം രൂപയ്ക്കാണു കരാർ നൽകിയത്. 2019 നവംബർ 6 മുതലാണ് നവീകരണ ജോലികൾ ആരംഭിച്ചത്. 2020 മാർച്ചിൽ ജോലികൾ പൂർത്തീകരിച്ചു. നവീകരണം പൂർത്തിയായി ഏതാനും മാസങ്ങൾക്കുള്ളിൽ ടാർ ചെയ്ത ഭാഗങ്ങൾ പലയിടത്തും പൊളിഞ്ഞു.
ഇതുസംബന്ധിച്ച് ‘മനോരമ’ വാർത്ത നൽകിയിരുന്നു. മഴയിൽ ചെറിയ കുഴികൾ രൂപപ്പെട്ടതോടെ ഇവ ടാർ ചെയ്ത് അടച്ചു. പാലത്തിന്റെ നിർമാണ സമയത്ത് പലപ്പോഴും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്താത്തതും വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതിനു പുറമേ മിനിപമ്പ ഭാഗത്തെ അപ്രോച്ച് റോഡും 34 ലക്ഷം രൂപ ചെലവിട്ട് നവീകരിച്ചിരുന്നു.
#360malayalam #360malayalamlive #latestnews