കെ. ടി ജലീലും കടകംപള്ളിയും കാന്തപുരവും മകനും യു.എ.ഇ കോണ്‍സുലേറ്റില്‍ എത്തിയെന്ന് സരിത്തിന്‍റെ മൊഴി
അനൌദ്യോഗിക കാര്യങ്ങള്‍ക്കായി മന്ത്രി കെ. ടി ജലീലും കടകംപള്ളി സുരേന്ദ്രനും യു.എ.ഇ കോണ്‍സുലേറ്റില്‍ എത്തിയെന്ന് സരിത്തിന്‍റെ മൊഴി. ഇ.ഡിക്ക് നല്‍കിയ മൊഴിയിലാണ് ജോലി ശുപാര്‍ശയടക്കമുള്ള ആവശ്യങ്ങള്‍ക്ക് ഇവര്‍ എത്തിയിരുന്നതായി പറയുന്നത്.
കാന്തപുരം അബൂബക്കര്‍ മുസലിയാരും മകനും വന്നിരുന്നതായും സരിത്ത് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രിയുമായി യാതൊരു അടുപ്പവും ഇല്ലെന്നും ഔദ്യോഗികമായി മാത്രമാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുള്ളതെന്നും സ്വപ്ന നല്കിയ മൊഴിയും പുറത്ത് വന്നു.
എന്‍ഫോഴ്‍സ്‍മെന്‍റിന് നല്കിയ മൊഴിയിലാണ് മന്ത്രിമാരുടെ കോണ്‍സുലേറ്റ് സന്ദര്‍ശനത്തെ കുറിച്ച് സരിത്ത് പറയുന്നത്. മകന്‍റെ യു.എ.ഇയിലെ ജോലിക്കാര്യത്തിനാണ് കടകംപളളി കോണ്‍സുലേറ്റില്‍ എത്തിയതെന്നാണ് സരിത്ത് പറയുന്നത്. കോൺസുലര്‍ ജനറലുമായി കൂടിക്കാഴ്ചയും നടത്തിയിട്ടുണ്ട്.
മന്ത്രി ജലീലും നിരവധി തവണ കോൺസുലേറ്റിൽ എത്തി. ഭക്ഷ്യകിറ്റുകളുടെ കാര്യത്തിനാണ് ജലീലിന്‍റെ സന്ദര്‍ശനം. ആയിരം ഭക്ഷ്യകിറ്റുകൾ ജലീൽ ആവശ്യപ്പെട്ടിരുന്നു.
മന്ത്രിമാരെ കൂടാതെ കാന്തപുരം അബൂബക്കർ മുസലിയാരും പലതവണ വന്നിട്ടുണ്ട്. മകൻ അബ്ദുൾ ഹക്കീമും ഒപ്പമുണ്ടായിരുന്നു, സംഭാവന സ്വീകരിക്കുന്നതിനും മതഗ്രന്ഥങ്ങൾ വാങ്ങുന്നതിനുമാണ് വന്നതെന്നാണ് സരിത്തിന്‍റെ മൊഴി. ശിവശങ്കരന്‍റെ സന്ദര്‍ശനത്തെ കുറിച്ചും സരിത്ത് മൊഴി നല്‍കിയിട്ടുണ്ട്.
കോൺസുലർ ജനറലിന്‍റെ പേരിലും കളളക്കടത്തിന് കമ്മീഷൻ കൈപ്പറ്റിയിരുന്നു. രണ്ടുതവണ സ്വർണം വന്നപ്പോൾ അറ്റാഷേയ്ക്ക് 1500 ഡോളർ വീതം കമ്മീഷൻ നൽകിയെന്നും സരിത്ത് എൻഫോഴ്സ്മെന്‍റിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്.
അതേസമയം സ്വപ്നയുടെ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നു. മുഖ്യമന്ത്രിയുമായോ കുടുംബവുമായോ യാതൊരു അടുപ്പവും ഇല്ല. ഔദ്യോഗിക കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചിട്ടുള്ളതെന്നും സ്വപ്നയുടെ മൊഴിയില്‍ ഉണ്ട്. കേരള സന്ദർശനത്തിനത്തിനായി ഷാർജാ ഭരണാധികാരി വന്നപ്പോൾ അവരുടെ ആചാര പ്രകാരം സ്വീകരിക്കുന്നതെങ്ങനെയെന്ന് തന്‍റെ ഭാര്യക്ക് പറഞ്ഞുകൊടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. തന്‍റെ പിതാവ് മരിച്ചപ്പോൾ ശിവശങ്കറിന്‍റെ ഫോണിൽ നിന്ന് വിളിച്ച് മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.
കാന്തപുരം എപി അബൂബക്കർ മുസലിയാരും മകനും രണ്ടുതവണയിലധികം കോൺസുലേറ്റിൽ വന്നിട്ടുണ്ടെന്നും സ്വപ്നയുടെ മൊഴിയിലുമുണ്ട്. കോൺസുലര്‍ ജനറലുമായി അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടത്തി. മതപരമായ ഒത്തുചേരലുകൾക്ക് ധനസഹായവും യുഎഇ സർക്കാരിന്‍റെ പിന്തുണയും ഇവർ തേടി, പിന്നീട് ഇവർക്ക് എന്തെങ്കിലും സാമ്പത്തിക സഹായം കിട്ടിയോയെന്ന് തനിക്കറിയില്ലെന്നും സ്വപ്ന പറഞ്ഞു.
#360malayalam #360malayalamlive #latestnews