എടപ്പാൾ മേൽപ്പാലം : നടുവിലെ സ്ലാബ് നിർമാണം ഉടൻ
എടപ്പാൾ: മേൽപ്പാലത്തിന്റെ തൃശ്ശൂർ -കോഴിക്കോട് റോഡുകളെ കൂട്ടിച്ചേർക്കുന്ന ഭാഗത്ത് ഷട്ടറിട്ട് കമ്പികെട്ടി കോൺക്രീറ്റ് ചെയ്യാനുള്ള ഒരുക്കങ്ങൾ തുടങ്ങി.
തൂണില്ലാതെ നിർമിക്കുന്ന മധ്യഭാഗത്ത് കരുത്തുകൂട്ടാനായി ബീമുകളിൽ എൽ.ആർ.പി. കേബിൾ നിറയ്ക്കൽ ജോലികൾ അവസാനഘട്ടത്തിലെത്തി. രണ്ടു റോഡുകളും തമ്മിൽ ബന്ധിപ്പിക്കാനായി ടൗണിന് നടുവിൽ തൂണില്ലാതെയാണ് പാലം നിർമിക്കുന്നത്. ഇതിന് ഉറപ്പില്ലാത്തപക്ഷം അപകടത്തിന് സാധ്യതയുള്ളതിനാലാണ് ഉറപ്പു കൂട്ടാനുള്ള കേബിളുകളിടുന്നത്. ഇതു കഴിയുന്നതോടെ മുകളിൽ ഇപ്പോൾ ടൗണിന് കുറുകെ നിരത്തിയ റെയിലുകൾക്ക് മുകളിൽ ഷട്ടറിട്ട് അതിനു മുകളിൽ സ്പാനുകൾക്കുള്ള കമ്പികെട്ടി കോൺക്രീറ്റ് ജോലികൾ തുടങ്ങും. അതുവരെ ടൗണിൽ രാത്രികാല ഗതാഗത നിയന്ത്രണം തുടരും. അതിനു ശേഷം ഒരു മാസത്തിനു ശേഷം മാത്രമേ ടൗണിലെ ഗതാഗത തടസ്സം ഒഴിവാകുകയുള്ളൂ.
ഒൻപതു ബീമുകളുടെ നിർമാണംകൂടി ഇനി നടക്കാനുണ്ട്. ഇവയിൽ രണ്ടെണ്ണം മധ്യത്തിലേക്കുള്ളതാണ്. കോവിഡിനെ തുടർന്നുണ്ടായ തൊഴിലാളിക്ഷാമം പരിഹരിക്കാൻ അതിഥിത്തൊഴിലാളികളായ 15 പേരെ എത്തിച്ചിട്ടുണ്ട്. ഇവർ ക്വാറന്റീൻ കഴിഞ്ഞ് ഉടൻ ജോലിക്കിറങ്ങും. ഇത്തരത്തിൽ ഏതാനും ദിവസങ്ങൾക്കകം 60-ഓളം പേരെ എത്തിച്ച് ജോലികൾ ദ്രുതഗതിയിലാക്കി ജനുവരിയിലെങ്കിലും പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള കഠിനശ്രമത്തിലാണ് ഏറനാട് എൻജിനീയറിങ് കമ്പനി.
റിപ്പോർട്ട്: ഉണ്ണി ശുകപുരം
#360malayalam #360malayalamlive #latestnews