കോലത്തുപാടം കോൾപടവിലെ പുഞ്ചക്കർഷകർ ചോദിക്കുന്നു: അഞ്ചുവർഷമായി,എവിടെ പമ്പിങ് സബ്സിഡി
ചങ്ങരംകുളം: പൊന്നാനി കോൾമേഖലയിലെ കോലത്തുപാടം കോൾപടവിലെ പുഞ്ചക്കർഷകർക്ക് അഞ്ചുവർഷമായി പമ്പിങ് സബിസിഡി കിട്ടുന്നില്ല. കോൾകൃഷി കമ്മിറ്റി (പാടശേഖര കമ്മിറ്റി) സബ്സിഡിക്ക് അപേക്ഷിക്കാത്തതും അടിസ്ഥാന രജിസ്റ്റർ പുതുക്കാത്തതുമാണ് പ്രശ്നം.
ഇത് അനാസ്ഥയാണെന്ന് കോൾപടവ് സംരക്ഷണസമിതി ആരോപിക്കുന്നു.
പൊന്നാനി കോൾമേഖലയിലെ ഏറ്റവുംവലിയ പാടശേഖരമാണ് കോലത്തുപാടം. 650 ഏക്കറിൽപ്പരം സ്ഥലത്താണ് പുഞ്ചക്കൃഷി ചെയ്യുന്നത്. അഞ്ഞൂറിൽപ്പരം കർഷകരാണ് ഇവിടെയുള്ളത്.
ഏക്കറിന് 1800 രൂപ നിരക്കിലാണ് സർക്കാർ സബ്സിഡി നൽകുക. കൃഷിയിടത്തിൽ പന്പിങ് നടത്തുന്നതിന് കർഷകരിൽനിന്ന് ഏക്കറിന് 2000 രൂപ കോൾകൃഷി കമ്മിറ്റി ഈടാക്കുന്നുണ്ട്.
എന്നാൽ ആനുകൂല്യമായി കർഷകർക്ക് ലഭിക്കേണ്ട തുക നഷ്ടമാകുകയാണ്.
കമ്മിറ്റിയുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് സമരപരിപടികൾ നടത്തുമെന്ന് കോൾപടവ് സംരക്ഷണസമിതി ഭാരവാഹികളായ സി.വി. ഇബ്രാഹിം, കെ.വി. ജഹാംഗീർ, പി.പി. ആസാദ്, കമറുദ്ദീൻ തുടങ്ങിയവർ പറഞ്ഞു.
ഇക്കാര്യത്തിൽ കോൾകൃഷി കമ്മിറ്റിയുടെ വിശദീകരണം തേടിയെങ്കിലും പിന്നീട് പറയാമെന്നായിരുന്നു മറുപടി.
#360malayalam #360malayalamlive #latestnews