എടപ്പാൾ മാതൃശിശു കേന്ദ്രം തുറക്കാനായില്ല
എടപ്പാൾ: ഇല്ല, ആ ഉറപ്പും പാലിക്കാനായില്ല. നിർമാണംകഴിഞ്ഞ് വർഷങ്ങളായിട്ടും ജനങ്ങൾക്കുപകാരപ്പെടാതെ കിടന്ന എടപ്പാൾ സാമൂഹികാരോഗ്യകേന്ദ്രത്തിലെ മാതൃശിശു കേന്ദ്രം തിങ്കളാഴ്ചയും തുറന്നില്ല. മറ്റു സൗകര്യങ്ങൾ എല്ലാം ഒരുക്കിയെങ്കിലും കേന്ദ്രത്തിലെ ശസ്ത്രക്രിയാമുറിയിൽ യന്ത്രങ്ങൾ പ്രവർത്തിപ്പിച്ച് സജ്ജമാക്കാൻ നിശ്ചയിക്കപ്പെട്ടവർ ക്വാറന്റീനിലായതാണ് ഇത്തവണ പ്രശ്നമായത്
1.11. കോടി രൂപ ചെലവഴിച്ച് നിർമിച്ച ഈ കേന്ദ്രം ഉദ്ഘാടനംകഴിഞ്ഞിട്ടും ആവശ്യത്തിന് ശക്തിയുള്ള ജനറേറ്ററും സ്ത്രീരോഗ വിദഗ്ധരുമില്ലാത്തതിനാലാണ് വർഷങ്ങളായി അടഞ്ഞുകിടന്നത്. ഇതുസംബന്ധിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച പരമ്പരയെത്തുടർന്ന് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ലക്ഷ്മിയും വൈസ് പ്രസിഡന്റ് അഡ്വ. പി.പി. മോഹൻദാസും നടത്തിയ ഇടപെടലുകളാണ് കേന്ദ്രം തുറക്കാനുള്ള വഴി തുറന്നത്. വൈസ് പ്രസിഡന്റ് ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയെത്തുടർന്ന് സംസ്ഥാനത്തെ രണ്ടാമത്തെ ഡലിവറി പോയിന്റ് എന്ന നിലയിൽ ഈ ആശുപത്രിയെ ഉയർത്താനും രണ്ടു ഗൈനക്കോളജിസ്റ്റുമാരെയും ആവശ്യത്തിന് ജീവനക്കാരെയും നിയമിക്കാനും തീരുമാനമായിരുന്നു. ഇതനുസരിച്ചുള്ള എല്ലാ നടപടികളും പൂർത്തിയായതായിരുന്നു. എന്നാൽ ആശുപത്രി നിർമിച്ച സമയത്ത് സ്ഥാപിച്ച തിേയറ്ററിലെ ഉപകരണങ്ങൾ കുറെ കാലമായി ഉപയോഗിക്കാതെ കിടക്കുകയാണ്. ഇവയെല്ലാം പരിശോധിച്ച് പ്രവർത്തനസജ്ജമാക്കേണ്ടതുണ്ട്. ഇതിനായി മലപ്പുറത്തുനിന്ന് ടെക്‌നീഷ്യൻമാരെത്താമെന്നും പറഞ്ഞിരുന്നു. ഇതിനിടയിലാണ് ഇവർ കോവിഡ് സമ്പർക്കപ്പട്ടികയിൽപ്പെട്ട് ക്വാറന്റീനിലായത്.
ഇവിടെ നേരത്തേ കുറച്ചുകാലം ജോലിചെയ്ത ശേഷം പൊന്നാനിയിലേക്കും പിന്നീട് പെരിന്തൽമണ്ണയിലേക്കും പോയ ഗൈനക്കോളജിസ്റ്റുമാരെ തന്നെ ഇവിടേക്ക് നിയമിച്ചിട്ടുണ്ട്.
#360malayalam #360malayalamlive #latestnews