കോവിഡ് കാലത്ത് കുരുക്കുമായി ഗ്രാമങ്ങളിൽ പലിശസംഘങ്ങൾ
തീരപ്രദേശങ്ങളിലും ഗ്രാമങ്ങളിലും പലിശസംഘങ്ങൾ സജീവമാകുന്നു. കോവിഡ് കാരണം ഇടത്തരം കുടുംബങ്ങളിൽ ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് മുതലെടുത്ത് സംഘങ്ങൾ രംഗത്തെത്തിയിരിക്കുന്നത്.സാമ്പത്തിക പ്രശ്നം രൂക്ഷമായ കുടുംബങ്ങളിലെ സ്ത്രീകളെ കണ്ടെത്തിയാണ് ഇവർ പ്രധാനമായും പലിശയ്ക്കു പണം നൽകുന്നത്.തമിഴ്നാട്ടിൽനിന്നുള്ള ഈ സംഘങ്ങൾ ചെറിയ സംഖ്യകൾ ഈട് ഇല്ലാതെയാണു നൽകുന്നത്.
എന്നാൽ സ്വർണവും മറ്റും പണയം വാങ്ങിയാണ് വലിയ തുകകൾ കൈമാറുന്നത്. ബാങ്കിൽ നേരിട്ടുപോയി സ്വർണം പണയം വയ്ക്കാൻ മടിക്കുന്ന സ്ത്രീകളാണ് വലിയ പലിശയ്ക്ക് ഇവരുമായി ഇടപാട് നടത്തുന്നത്.പണം നൽകുന്ന സംഘങ്ങൾ ഈടായി കിട്ടിയ സ്വർണം ബാങ്കുകളിൽ ഉയർന്ന തുകയ്ക്കു പണയം വയ്ക്കും. ഇവിടെനിന്നു ലഭിക്കുന്ന തുക മറ്റ് ആവശ്യക്കാർക്കു പലിശയ്ക്കു നൽകും. സ്വർണം തിരിച്ച് ആവശ്യപ്പെട്ടാൽ പണം വാങ്ങി ബാങ്കിൽചെന്ന് സ്വർണം തിരിച്ചെടുത്തു കൊടുക്കും.
ബാങ്കുകൾ വർഷത്തിൽ പലിശ കണക്കാക്കുമ്പോൾ സംഘം മാസത്തിലാണ് പലിശ വാങ്ങുന്നത്.ഇതിനിടയിൽ പലിശയുടെ അടവു തെറ്റിയാൽ ഭീഷണി മുഴക്കി പണം പിടിച്ചുവാങ്ങുന്നതും പതിവാണ്. തിരൂർ, താനൂർ എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലും ഗ്രാമങ്ങളിലും ആണ് ഇത്തരം സംഘങ്ങളുടെ സാന്നിധ്യം കൂടുതലുള്ളത്.
#360malayalam #360malayalamlive #latestnews