സാന്ത്വനവഴിയിൽ 10 വർഷങ്ങൾ പിന്നിട്ട് കാരുണ്യം പാലിയേറ്റീവ് സൊസൈറ്റി
ചങ്ങരംകുളം: നിർധന രോഗികൾക്ക് സാന്ത്വനവുമായി 10 വർഷം പിന്നിട്ട് കാരുണ്യം പാലിയേറ്റീവ് കെയർ സൊസൈറ്റി. സന്നദ്ധ പ്രവർത്തകനായ പി.അലിയുടെ നേതൃത്വത്തിൽ രൂപീകരിച്ച സൊസൈറ്റി, കാൻസർ രോഗികളായ 28 പേരെ വീടുകളിലെത്തി പരിചരിച്ചാണ് പ്രവർത്തനം ആരംഭിച്ചത്. ഇപ്പോൾ വിവിധ രോഗങ്ങളാൽ പ്രയാസപ്പെടുന്ന 410 പേർക്കാണ് ആശ്വാസം പകരുന്നത്.
ആഴ്ചയിൽ 5 ദിവസം ഹോം കെയർ നടത്തുന്ന സ്ഥാപനത്തിൽ 2 ഡോക്ടർമാരടക്കം 8 ജീവനക്കാരുണ്ട്. പ്രാദേശിക സാന്ത്വന കൂട്ടായ്മകൾ, വയോജന കൂട്ടായ്മ, വിദ്യാർഥി കൂട്ടായ്മയായ ചിറക്, മാനസിക വെല്ലുവിളി നേരിടുന്നവരുടെ കൂട്ടായ്മയായ പുഞ്ചിരി, കോവിഡ്കാല പരിചരണത്തിനുള്ള റാപ്പിഡ് റെസ്പോൺസ് ടീം എന്നിവയും 43 വൊളന്റിയർമാരും കാരുണ്യത്തിന്റെ കരുത്താണ്.
രോഗികൾക്കാവശ്യമായ കട്ടിൽ, വീൽചെയർ, എയർ ബെഡ്, ഓക്സിജൻ സിലിണ്ടർ, വോക്കർ തുടങ്ങിയ ഉപകരണങ്ങൾ, നിർധന കുടുംബങ്ങൾക്ക് സൗജന്യ മരുന്ന്, അരി, രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ എന്നിവയും വിതരണം ചെയ്യുന്നു. ഓട്ടിസം ബാധിച്ചവരുടെ പുനരധിവാസ കേന്ദ്രം നിർമിക്കുന്നതിന് മാന്തടം ആര്യങ്കാവിൽ 15 സെന്റ് സ്ഥലം സൗജന്യമായി ലഭിച്ചിട്ടുണ്ടെങ്കിലും കെട്ടിടം നിർമിക്കുന്നതിന് സാങ്കേതിക തടസ്സം ഉള്ളതുകൊണ്ട് ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
കേന്ദ്രത്തിന്റെ ഒരുമാസത്തെ ചെലവ് 2 ലക്ഷം രൂപവരെയാണ്. സുമനസ്സുകളുടെ സഹായം കൊണ്ട് നാളിതുവരെ പ്രവർത്തിച്ചെങ്കിലും കോവിഡ് കാലത്ത് വരുമാനം കുറയുകയും ആശുപത്രികളിൽ പോകാൻ കഴിയാത്ത രോഗികൾക്ക് കൂടുതൽ പരിചരണം ആവശ്യമാകുകയും ചെയ്തത് വെല്ലുവിളിയായി. എങ്കിലും എല്ലാം അതിജീവിക്കാൻ കഴിയുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുകയാണ് പ്രസിഡന്റ് പി.പി.എം.അഷ്റഫ്, സാമൂഹിക പ്രവർത്തകനായ പി.കെ.അബ്ദുല്ലക്കുട്ടി, ചെയർമാൻ വി.മുഹമ്മദുണ്ണി ഹാജി തുടങ്ങിയവർ അടങ്ങിയ ഭാരവാഹികൾ.
#360malayalam #360malayalamlive #latestnews