‘20 രൂപയ്ക്ക് അരിയും സാധനങ്ങളും വേണം’; കോടികളുടെ സ്വത്തിനു നടുവിലെ ദരിദ്ര ജീവിതം
എടപ്പാൾ : കോടികളുടെ സ്വത്തിനു നടുവിലും ദാരിദ്ര്യം മാത്രം രുചിച്ച് യുവതിയും അമ്മയുടെ വയോധികയായ സഹോദരിയും. മാതാവ് മരിച്ചതോടെയാണ് യുവതിക്ക് കൂട്ടായി വയോധിക എത്തിയത്. എടപ്പാൾ പട്ടാമ്പി റോഡിലാണ് ഇവർ താമസം. കഴിഞ്ഞദിവസം സാമൂഹിക പ്രവർത്തകനും ഓട്ടോ ഡ്രൈവറുമായ ജയനെ വിളിച്ച് 20 രൂപ നൽകി അരിയും സാധനങ്ങളും വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഇവരുടെ ദുരിതം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.
വർഷങ്ങൾക്ക് മുൻപ് ഇതേ അവസ്ഥയിൽ ഭക്ഷണമില്ലാതെ അവശനിലയിലായ ഇവരുടെ ദുരിതം വാർത്തയായിരുന്നു. അന്ന് കലക്ടറും മനുഷ്യാവകാശ കമ്മിഷനും ഉൾപ്പെടെ ഇടപെട്ട് യുവതിക്ക് ചികിത്സ നൽകി. 2 മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷം ശാരീരിക നില മെച്ചപ്പെട്ടപ്പോൾ കോഴിക്കോട്ടെ ബന്ധു ഇവരെ ഏറ്റെടുക്കുകയായിരുന്നു. വൈകാതെ എടപ്പാളിലെ വീട്ടിൽത്തന്നെ എത്തി. ചില വ്യക്തികളാണ് അരിയും മറ്റു ഭക്ഷണ സാധനങ്ങളും മരുന്നും എത്തിച്ചു നൽകിയിരുന്നത്.
ജയൻ വിവരം കൈമാറിയതിനെ തുടർന്ന് ചങ്ങരംകുളം എസ്ഐ ബാബുരാജിന്റെ നേതൃത്വത്തിൽ പ്രബേഷൻ എസ്ഐ ടി.സി.അനുരാജ്, സിവിൽ പൊലീസ് ഓഫിസർമാരായ അരുൺ ചോലക്കൽ, ഷിജുമോൻ എന്നിവർ അരിയും പലവ്യഞ്ജനങ്ങളും മരുന്നും പണവും എത്തിച്ചു നൽകി. എല്ലാ മാസവും ഇവ എത്തിക്കാനാണ് ഇവരുടെ തീരുമാനം. ഇവർക്ക് ചികിത്സയും ആവശ്യമാണെന്ന് നാട്ടുകാർ പറയുന്നു.
#360malayalam #360malayalamlive #latestnews