എടപ്പാൾ സി.എച്ച്.സിയിലെ മാതൃശിശു വിഭാഗം: തുറക്കുന്നു തിങ്കളാഴ്ച മുതൽ
പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ എടപ്പാൾ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വർഷങ്ങളായി അടഞ്ഞുകിടന്ന മാതൃ ശിശുവിഭാഗം തിങ്കളാഴ്ച മുതൽ നാടിന് ഉപകാരപ്പെടും. ഇത് തുറക്കാൻ തീരുമാനമായി. കേന്ദ്രം അടഞ്ഞുകിടക്കുന്നതുസംബന്ധിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ്ബ്ലോക്ക് പഞ്ചായത്തധികൃതർ മന്ത്രിയടക്കമുള്ളവരെ ഇടപെടുവിച്ച് കേന്ദ്രം തുറക്കാൻ വഴി തെളിയിച്ചതും.
കേന്ദ്രത്തിൽ രണ്ട് ഗൈനക്കോളജിസ്റ്റുകളെ താൽക്കാലികമായി നിയമിച്ചിട്ടുണ്ട്. ഇവരെ പിന്നീട് സ്ഥിരമാക്കും. ആവശ്യമായ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. മുപ്പത് പേർക്കുള്ള സൗകര്യമാണ് ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നത്.
സി.എച്ച്.സി.യിൽ പ്രസവസംബന്ധമായ കാര്യങ്ങൾ നോക്കിയിരുന്ന ഡോക്ടർ ഉപരിപഠനാർത്ഥം അവധിയിൽ പോയതിനാൽ പ്രസവ കേസുകൾ 2019 അവസാനം മുതൽ നിലച്ചിരിക്കുകയായിരുന്നു. ഇതിനിടയിൽ 1.11 കോടി രൂപ ചെലവിൽ നിർമിച്ച മാതൃ ശിശുകേന്ദ്രം ഉദ്ഘാടനം ചെയ്തെങ്കിലും ഡോക്ടർമാരെ നിയമിക്കാത്തതിനാലും വേണ്ടത്ര ശക്തിയുള്ള ജനറേറ്റർ ഇല്ലാത്തതിനാലും പൂട്ടുകയായിരുന്നു.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മാധ്യമങ്ങളിലെ വാർത്തകളെ തുടർന്ന് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി.പി. മോഹൻദാസിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയെ നേരിൽ കാണുകയും സ്ത്രീ രോഗ വിദഗ്ധയെ നിയമിക്കുന്നതിന് നിവേദനം നൽകുകയും ചെയ്തു. ഇതിനിടയിൽ യൂത്ത് ലീഗും വനിതാ ലീഗും സമരം നടത്തുകയും സാമൂഹിക പ്രവർത്തകൻ ബാലൻ കണ്ണത്തിന്റെ അനിശ്ചിതകാല സമരം നടന്നു വരികയുമാണ്.
കേന്ദ്രം തുറക്കാനായി കേന്ദ്രങ്ങളിൽ സ്ത്രീരോഗ വിദഗ്ധയുടെ സേവനം ലഭ്യമാക്കുന്നതിന് നിയമപരമായി തടസ്സമുണ്ടെങ്കിലും എടപ്പാളിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ആശുപത്രിയെ ഒരു ഡെലിവറി പോയിന്റായി കണക്കാക്കി സ്ത്രീരോഗ വിദഗ്ധരെ അനുവദിക്കാമെന്ന് മന്ത്രി നിവേദകസംഘത്തിന് ഉറപ്പ് നൽകിയതോടെയാണ് കേന്ദ്രം തുറക്കാനുള്ള വഴി തെളിഞ്ഞത്. സംസ്ഥാനത്തുതന്നെ രണ്ട് സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ മാത്രമാണ് ഡെലിവറി പോയിന്റാക്കി സ്ത്രീ രോഗവിഭാഗം പ്രവർത്തിക്കുന്നത്. അതിലൊന്ന് കാസർകോട് ജില്ലയിലെ നീലേശ്വരത്താണ്. രണ്ടാമത്തേതാണ് തിങ്കളാഴ്ച മുതൽ എടപ്പാളിൽ പ്രവർത്തനമാരംഭിക്കുകയെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. ലക്ഷ്മിയും പി.പി. മോഹൻദാസും അറിയിച്ചു.
#360malayalam #360malayalamlive #latestnews