മൂക്കുതല ഹൈസ്കൂളിലുയരും, മൂന്ന് കോടിയുടെ ഫുട്ബോൾ സ്റ്റേഡിയം
ചങ്ങരംകുളം: ബജറ്റിൽ പ്രഖ്യാപിച്ച മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവ.ഹയർസെക്കഡറി സ്കൂളിലെ ഫുട്ബോൾ സ്റ്റേഡിയത്തിന് മൂന്നുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. സെവൻസ് ഫുട്ബോളിനായുള്ള സ്റ്റേഡിയവും അത്‌ലറ്റിക്ക് മത്സരങ്ങൾക്കായുള്ള സിന്തറ്റിക് ട്രാക്കുമാണ് നിർമിക്കുന്നത്.
നിർമാണ പ്രവർത്തികൾ കഴിയുന്നതോടെ പ്രദേശത്തെ സിന്തറ്റിക് ട്രാക്കുള്ള ഏക മൈതാനം മൂക്കുതല ഹൈസ്കൂളിന്റേതാകും. ഫുട്ബോൾ കളിക്കാരനും സ്പോർട്സ് പ്രേമിയുമായ ടി. സത്യൻ നന്നംമുക്ക് പഞ്ചായത്ത് പ്രസിഡൻറായിരിക്കെ മൂക്കുതല സ്കൂളിൽ സ്പോർട്സ് അക്കാദമി സ്ഥാപച്ചിരുന്നു. സ്കൂളിലെ 3000-ത്തിൽ അധികം കുട്ടികൾക്കും പ്രദേശത്തെ കായികതാരങ്ങൾക്കും പരിശീലനത്തിന് സ്റ്റേഡിയം വേണമെന്ന ആവശ്യം എം.എൽ.എയും സ്പീക്കറുമായ പി. ശ്രീരാമകൃഷ്ണന്റെ ശ്രദ്ധയിൽ പെടുത്തുകയും പിന്നീട് രൂപരേഖ നൽകുകയും ചെയ്തിരുന്നു.
ബജറ്റിൽ അനുവദിച്ചതിനെത്തുടർന്ന് കേരള സ്പോർട്സ് ഡയറക്ടറേറ്റ് സ്ഥലപരിശോധന നടത്തി വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചു. തുടർന്നാണ് മൂന്നുകോടിയുടെ ഭരണാനുമതി ലഭിച്ചത്.
പദ്ധതി ഉടനെ ടെൻഡർചെയ്ത് എത്രയും വേഗത്തിൽ പ്രവർത്തി തുടങ്ങുന്നതിന് കായിക യുവജനക്ഷേമവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.
#360malayalam #360malayalamlive #latestnews