ചെർപ്പുളശ്ശേരി വനത്തിനുള്ളിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന വാറ്റു കേന്ദ്രം.
ചെർപ്പുളശ്ശേരി: വനത്തിനുള്ളിൽ രാവും പകലുമില്ലാതെ ചാരായം വാറ്റിയിരുന്ന രഹസ്യ സങ്കേതം കണ്ടെത്തി. തൃക്കടീരി പഞ്ചായത്തിലെ കിഴൂരിൽ ചെർപ്പുളശ്ശേരി എക്സൈസ് റെയ്ഞ്ച് സംഘം നടത്തിയ റെയ്ഡിലാണു വാറ്റു കേന്ദ്രം കണ്ടെത്തിയത്. 4 വലിയ ഇരുമ്പു ബാരലുകൾ, 220 ലീറ്റർ പ്ലാസ്റ്റിക് ബാരൽ, പ്ലാസ്റ്റിക് കുടങ്ങൾ എന്നിവയിൽ സൂക്ഷിച്ചിരുന്ന 1080 ലീറ്റർ വാഷും 2 ചാക്ക് ശർക്കരയും നവസാരവും വാറ്റ് കലങ്ങളും വാറ്റുപകരണങ്ങളും കണ്ടെടുത്തു.
250 മീറ്റർ ദൂരെയുള്ള നീർച്ചോലയിൽനിന്ന് പ്ലാസ്റ്റിക് ഹോസിലൂടെ വെള്ളം എത്തിച്ചാണു സംഘം ചാരായം ഉണ്ടാക്കിയിരുന്നത്. എക്സൈസ് ഇൻസ്പെക്ടർക്കു വിവിരം ലഭിച്ചതിനെ തുടർന്ന് ഷാഡോ സംഘത്തെ അന്വേഷണത്തിനു നിയോഗിച്ചിരുന്നു. ഇന്നലെ രാവിലെ എക്സൈസ് സംഘം കേന്ദ്രത്തിലെത്തിയപ്പോഴേക്കും വാറ്റുകാർ വനത്തിനുള്ളിലെ വലിയ പാറയുടെ മറവിലൂടെ അമ്പലപ്പാറ റോഡിലേക്കിറങ്ങി ഓടി മറഞ്ഞു.
പ്രതികളെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചതായി റെയ്ഡിനു നേതൃത്വം നൽകിയ എക്സൈസ് ഇൻസ്പെക്ടർ വി.കെ.ശങ്കർപ്രസാദ് പറഞ്ഞു. പ്രിവന്റീവ് ഓഫിസർമാരായ എ.ആർ.രാജേന്ദ്രൻ, എ.സജീവ്, സിവിൽ എക്സൈസ് ഓഫിസർമാരായ എ.സന്ധ്യ, പി.ജിതേഷ്, ഡ്രൈവർ ജി.വിഷ്ണുഗിരി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
#360malayalam #360malayalamlive #latestnews