കുട്ടികളുടെ അശ്ലീല ദൃശ്യം: സംസ്ഥാനത്ത് ഒരു ദിവസം രജിസ്റ്റർ ചെയ്തത് 268 കേസ്, അറസ്റ്റിലായത് 41 പേർ; ഐടി വിദഗ്ധരും പിടിയിൽ.
സംസ്ഥാന വ്യാപകമായി സൈബർ ഡോം നടത്തുന്ന ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി 41 പേർ അറസ്റ്റിലായി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നലെ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുകയും ഡൗൺലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തവരെ അറസ്റ്റ് ചെയ്തത്. ഐടി വിദഗ്ധർ അടക്കമുളളവരാണ് അറസ്റ്റിലായത്. വിവിധ ജില്ലകളിലെ 326 കേന്ദ്രങ്ങളിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. ഇതിൽ 268 കേസുകൾ രജിസ്റ്റർ ചെയ്തു.
കംപ്യൂട്ടറും മൊബൈലും അടക്കം 285 ഇലക്ട്രോണിക് ഉപകരണങ്ങളാണ് പരിശോധനയിലൂടെ പിടിച്ചെടുത്തത്. അറസ്റ്റിലായവർക്കെതിരെ പോക്സോ, ഐടി നിയമ പ്രകാരം കേസുകൾ എടുത്തു. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കണ്ണൂർ ജില്ലയിൽ 19 പേർക്കെതിരെ കേസെടുത്തു. മലപ്പുറത്ത് 69 ഇടങ്ങളിൽ പരിശോധന നടത്തിയ പൊലീസ് 45 കേസുകൾ രജിസ്റ്റർ ചെയ്തു. കാസർകോട് 16 കേസുകൾ രജിസ്റ്റർ ചെയ്യുകയും മൂന്നുപേർ അറസ്റ്റിലുമായി.
പ്രതികളില്‍ നിന്നും വെബ് സൈറ്റുകള്‍ സന്ദര്‍ശിച്ചതിനും വീഡിയോ ഡൗൺലോഡ് ചെയ്തതിനുമുള്ള തെളിവുകള്‍ പൊലീസ് ശേഖരിച്ചു. ഇത്തരം വെബ് സൈറ്റുകളും ആപ്ലിക്കേഷനുകളും നിരോധിത പോണ്‍ സൈറ്റുകളും സന്ദര്‍ശിക്കുന്നവരെ നിരീക്ഷിക്കുന്നതിന് അന്താരാഷ്ട്ര തലത്തില്‍ പ്രത്യേക വിഭാഗം ഇന്‍റര്‍പോളിനുണ്ട്. ഇന്‍റര്‍പോളുമായി സഹകരിച്ചാണ് കേരളാ പൊലീസ് ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ പിടികൂടുന്നത്.
രാജ്യാന്തര തലത്തിൽ തന്നെ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ ക്രിമിനൽക്കുറ്റമാണ്. ഇതോടൊപ്പം തന്നെ കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നത് ഗുരുതര കുറ്റമാണ്. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും പ്രസിദ്ധീകരിക്കുന്ന സൈറ്റുകളുടെ പട്ടിക സംസ്ഥാന പൊലീസിന് ഇൻ്റർപോൾ കൈമാറിയിരുന്നു. ഇതിൽ സ്ഥിരമായി സന്ദർശിക്കുന്നവരുടെ ഐപി അഡ്രസുകൾ അടക്കം നോക്കിയാണ് ഓരോ ജില്ലകളിൽ നിന്നും പ്രതികളെ പിടികൂടിയത്.
#360malayalam #360malayalamlive #latestnews