കാക്കിക്കുള്ളിലെ കലാകാരൻ എന്ന് നാം കേട്ടിട്ടുണ്ട് എന്നാൽ ഇതാ ഒരു പുതിയ കാഴ്ച കാക്കിക്കുള്ളിലെ കൃഷിക്കാരൻ.
ചങ്ങരംകുളം: കൃഷിയൊക്കെ ഏത് പോലീസുകാരനും പറ്റും എന്നുപറഞ്ഞ് പുച്ഛിക്കാൻ വരട്ടെ. ഇവിടെ കൃഷിചെയ്യുന്നത് വെറും പോലീസല്ല, സർക്കിൾ ഇൻസ്പെക്ടറാണ്.
ഒന്നര ഏക്കറിലേറെ വരുന്ന സ്ഥലത്താണ് നല്ല ഒന്നാന്തരം വാഴക്കൃഷി ചെയ്തിട്ടുള്ളത്.
ചങ്ങരംകുളം സി.െഎ. ബഷീർ ചിറക്കലാണ് പോലീസ് ജോലി കഴിഞ്ഞുള്ള സമയത്ത് വാഴക്കൃഷി ചെയ്യുന്നത്.
ഉണ്ടാവുന്ന വാഴക്കുലകൾ അനാഥാലയങ്ങൾക്കും അമ്പലങ്ങൾക്കും സൗജന്യമായി നൽകുകയാണ് ചെയ്യുന്നത്. കരിങ്കല്ലത്താണിയിലുള്ള വീട്ടിലെ ഒന്നര ഏക്കറിലധികം വരുന്ന സ്ഥലത്താണ് കൃഷി.
ഒരു നേരംപോക്കാണെന്ന് കരുതണ്ട, കാര്യമായിട്ടുതന്നെയാണ്. കുന്നൻ, മൈസൂർ, ഞാലി, റോബസ്റ്റ്, സ്വർണ്ണമുഖി തുടങ്ങി വിവിധ ഇനത്തിൽപ്പെട്ട വാഴകളുണ്ട്.
കാലാവസ്ഥാവ്യതിയാനത്തിൽപ്പെട്ട് വൈകിയാണ് വിളവെടുപ്പ് തുടങ്ങിയത്. പൂർണമായും ജൈവരീതിയിലായിരുന്നു പരിപാലനം.
വിളവെടുക്കുന്ന വാഴക്കുലകൾ പ്രദേശത്തെ പാവപ്പെട്ടവർ, അനാഥാലയങ്ങൾ, അഗതിമന്ദിരങ്ങൾ, വൃദ്ധസദനങ്ങൾ, അമ്പലങ്ങൾ എന്നിവിടങ്ങളിലേക്ക് സൗജന്യമായി നൽകുകയാണ് ചെയ്യുന്നത്.
വാഴക്കന്നുകൾ കൃഷിയെ സ്നേഹിക്കുന്ന സുഹൃത്തുക്കൾക്കും പാവപ്പെട്ടവർക്കും സൗജന്യമായി നൽകും.
വാഴയ്ക്കുപുറമേ വെണ്ട, വഴുതന, പയർ, ചീര തുടങ്ങി വിവിധതരം പച്ചക്കറികളും കൃഷിചെയ്യുന്നുണ്ട്.
ജോലികഴിഞ്ഞ് വീട്ടിലെത്തിയാൽ യൂണിഫോം അഴിച്ചുവെച്ച് ലുങ്കിയും ബനിയനുംധരിച്ച് നേരെ കൃഷിയിടത്തിലേക്ക് ചെല്ലുകയാണ് പതിവ്.
കൃഷിക്ക് ചെലവഴിക്കുന്ന ഓരോ നിമിഷവും മനസ്സിന് കുളിർമയും സന്തോഷവുമാണ് നൽകുന്നതെന്ന് സി.ഐ. ബഷീർ ചിറക്കൽ പറയുന്നു.
#360malayalam #360malayalamlive #latestnews