എടപ്പാൾ മേൽപ്പാലം പണി വേഗത്തിലാക്കാൻ നിർദേശം
എടപ്പാൾ: എടപ്പാൾ മേൽപ്പാലം പണി വിലയിരുത്താൻ റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് െഡവലപ്‌മെന്റ് കോർപ്പറേഷൻ കേരള (ആർ.ബി.ഡി.സി.കെ.) മാനേജിങ് ഡയറക്ടർ ജാഫർ മാലിക് എടപ്പാളിലെത്തി. കൂടുതൽ ജോലിക്കാരെ നിയമിച്ച് പ്രവൃത്തിക്ക് വേഗംകൂട്ടാനും ഡിസംബറിൽ ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള നടപടിയെടുക്കാനും നിർമാണക്കമ്പനിക്ക് നിർദേശം നൽകിയാണ് അദ്ദേഹം മടങ്ങിയത്.
രണ്ടുവർഷമായി നടക്കുന്ന പണിക്ക് വേണ്ടത്ര വേഗമില്ലെന്ന ആരോപണത്തെക്കുറിച്ച് അദ്ദേഹം കമ്പനി പ്രതിനിധികളോടാരാഞ്ഞു. ഗതാഗതം തടയുന്നതിന് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ കാലതാമസം, കുറ്റിപ്പുറം റോഡിൽ അപ്രതീക്ഷിതമായി ഉയർന്നുവന്ന പാറക്കല്ലുകൾ, വൈദ്യുതി, ടെലിഫോൺലൈനുകൾ മാറ്റുന്നതിനുവന്ന കാലതാമസം എന്നിവയാണ് നിർമാണത്തിന് തടസ്സമായതെന്ന് ഏറനാട് എൻജിനീയറിങ് കമ്പനി എം.ഡി ഹാഷിം വരിക്കോടനും പ്രോജക്ട് മാനേജർ വി. ഹനീഫയും അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഇതെല്ലാം കഴിഞ്ഞപ്പോഴേക്കും കോവിഡ് പ്രതിസന്ധി വന്നതും ഇവർ ചൂണ്ടിക്കാട്ടി. ഇപ്പോൾ നിർമാണം ദ്രുതഗതിയിലാക്കിയതായും ഇവർ അറിയിച്ചു.
തൃശ്ശൂർ, കുറ്റിപ്പുറം പാതകളിലെ പാലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള ബെയറിങ്ങുകളെല്ലാമെത്തി അതിനുള്ള ജോലികൾ ആരംഭിച്ചിട്ടുണ്ട്. രണ്ടുദിവസമെങ്കിലും ടൗണിന്റെ മധ്യഭാഗം പൂർണമായി അടച്ചിടേണ്ടിവരുന്നത് ഏതുരീതിയിൽ കൈകാര്യം ചെയ്യുമെന്നതിന്റെ ആശങ്കയും കമ്പനി എം.ഡിയെ അറിയിച്ചു.
ഡി.ജി.എം അബ്ദുൾസലാം, കിറ്റ്‌കോ എസ്.ആർ. കൺസൾട്ടന്റ് ബൈജു ജോൺ, ഏറനാട് എം.ഡി ഹാഷിം വരിക്കോടൻ, വി. ഹനീഫ, അതുൽ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. നിർമാണപുരോഗതി വിലയിരുത്താൻ അടുത്തമാസം വീണ്ടും എം.ഡി. എത്തും.
#360malayalam #360malayalamlive #latestnews