ഭാരതപ്പുഴയിലേക്ക് ചാടിയ അജ്ഞാതനായി തിരച്ചില്‍ തുടരുന്നു
കുറ്റിപ്പുറം : കുത്തിയൊഴുകുന്ന പുഴയിലേക്ക് മനഃപൂർവം ചാടിയവരെ ഇങ്ങനെ തിരയണോ എന്നായിരുന്നു കാഴ്ചക്കാരിലൊരാളുടെ ചോദ്യം. എന്നാൽ, തിരച്ചിലിലേർപ്പെട്ടവരുടെ മനസ്സിൽ ഇങ്ങനെയൊരു ചോദ്യമില്ല.
ചാടിയതാണെങ്കിലും അതും ഒരു ജീവനാണ് എന്ന ചിന്തമാത്രമേ അവർക്കുള്ളൂ. ജീവനുവേണ്ടിയുള്ള ആ തിരച്ചിൽ രണ്ടാംദിവസവും വിഫലമായെന്നു മാത്രം..
തിങ്കളാഴ്ച ഉച്ചയോടെയാണ് കുറ്റിപ്പുറം പാലത്തിനു മുകളിൽനിന്ന് ഒരാൾ പുഴയിലേക്ക് ചാടിയത്. വിവരമറിഞ്ഞപ്പോൾമുതൽ തുടങ്ങിയ തിരച്ചിൽ ചൊവ്വാഴ്ചയും തുടർന്നു. പക്ഷേ, നിരാശയായിരുന്നു ഫലം. വൈകീട്ട് തിരച്ചിൽ നിർത്തുന്നതുവരെ ചാടിയ ആളെ കണ്ടെത്താനായില്ല.
പൊന്നാനി അഗ്നിരക്ഷാസേനയിലെ സ്റ്റേഷൻ ഓഫീസർ നിധീഷ്‌കുമാറിന്റെ നേതൃത്വത്തിൽ പൊന്നാനി, തിരൂർ യൂണിറ്റുകളാണ് തിരച്ചിൽ നടത്തിയത്. മിനിപമ്പയിലെ ലൈഫ് ഗാർഡും രക്ഷാപ്രവർത്തകരും തിരച്ചിലിൽ പങ്കെടുത്തു. തിങ്കളാഴ്ച നിലമ്പൂരിൽനിന്നുള്ള സ്വകാര്യ ഏജൻസിയും തിരച്ചിലിനായെത്തിയിരുന്നു. ആധുനിക ക്യാമറ സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു ഇ.ആർ.എഫ്. അംഗങ്ങളുടെ തിരച്ചിൽ. എന്നിട്ടും പ്രയോജനമുണ്ടായില്ല.
പ്രധാനമായും തിരുനാവായ, രാങ്ങാട്ടൂർ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് ചൊവ്വാഴ്ചയും തിരച്ചിൽ നടത്തിയത്.
കലങ്ങിയ വെള്ളമാണ് ഇപ്പോൾ പുഴയിലൂടെ ഒഴുകുന്നത്. ശക്തമായ അടിയൊഴുക്കും തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അകലങ്ങളിലേക്ക് ഒഴുകിപ്പോകാനും പുൽക്കാടുകളിൽ തങ്ങിനിൽക്കാനും സാധ്യതയുണ്ടെന്നാണ് തിരച്ചിലിൽ ഏർപ്പെട്ടവർ പറയുന്നത്.
ചാടിയത് ആരെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
#360malayalam #360malayalamlive #latestnews