ബോട്ട് ഉള്ളത് കരയ്ക്കിരിപ്പാണ്
തിരൂർ:കോടികൾ ചെലവഴിച്ച് ബോട്ടുജെട്ടി പുതുക്കി. ലക്ഷങ്ങൾ ചെലവിട്ട് ബോട്ടുകളും വാങ്ങി. എന്നാൽ ആർക്കും ഉപകാരമില്ലാതെ പൊതിഞ്ഞുകെട്ടി വെച്ചിരിക്കുകയാണ് ഈ പെഡൽ ബോട്ടുകൾ.
ടൂറിസം വകുപ്പിന്റെ ബോട്ടുകളാണ് തിരൂർ-പൊന്നാനി പുഴയോരത്ത് താഴെപ്പാലത്തെ ബോട്ടുജെട്ടിയിൽ പൊതിഞ്ഞുകെട്ടി വെച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം ഡിസംബർ 19-നാണ് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ 1,00,57,000 രൂപ ചെലവാക്കി നവീകരിച്ച ബോട്ടുജെട്ടി ഉൾപ്പെടെയുള്ള ടൂറിസംപദ്ധതി ഉദ്ഘാടനംചെയ്തത്. വിനോദ സഞ്ചാരികൾക്കായി പുഴയിൽ യാത്രചെയ്യാൻ രണ്ട് പെഡൽബോട്ടുകളും പുഴയിലിറക്കി. പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് മൂന്നു ദിവസം ബോട്ടുകൾ പുഴയിൽ കറങ്ങി. പിന്നീട് ഉപയോഗിക്കാതെ കരയ്ക്ക് കെട്ടിയിട്ടു.
ഉദ്ഘാടനം കഴിഞ്ഞ് ബോട്ടുകേടായെന്ന പരാതിയുയർന്നതോടെ കരാറുകാരായ സിൽക്ക് പഴയത് തിരിച്ചെടുത്ത് പുതിയ രണ്ട് പെഡൽബോട്ടുകൾ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് നൽകി. 1,66,000 രൂപ ചെലവിൽ സിൽക്ക് വാങ്ങി നൽകിയ നാലുപേർക്ക് വീതം കയറാവുന്ന ഈ ബോട്ടുകളാണ് മാസങ്ങളായി പൊതിഞ്ഞുവെച്ചിരിക്കുന്നത്. കോവിഡ് കാലംകൂടി വന്നതോടെ ബോട്ടും ബോട്ടുജെട്ടിയും ഉദ്യോഗസ്ഥരാരും തിരിഞ്ഞു നോക്കാതെയുമായി.
ഉദ്ഘാടനം കഴിഞ്ഞെങ്കിലും ബോട്ട് സർവീസ് നടത്താനും ബോട്ടുജെട്ടിയിലെ രണ്ടു ടീ സ്റ്റാളുകൾ നടത്താനും കരാറുകാരെ കണ്ടെത്തിയിരുന്നുമില്ല.
താഴേപ്പാലത്ത് സിൽക്ക് ഇന്റർലോക്കിട്ട് സ്റ്റീൽ കൈവരികൾ സ്ഥാപിച്ച് നിർമിച്ച പുഴയോരത്തുകൂടി നടക്കാനുള്ള 400 മീറ്റർ നടപ്പാത പൊട്ടിത്തകർന്ന് പുഴയിലേക്ക് അപകടനിലയിൽ തള്ളിനിൽക്കുകയുമാണ്
#360malayalam #360malayalamlive #latestnews