ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് അക്ബർ ഫൈസൽ രാജിവെച്ചു
ചങ്ങരംകുളം: ചാലിശ്ശേരി ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് ഭരണം സിപിഎം പിന്തുണയോടെ അട്ടിമറിച്ച് പഞ്ചായത്ത് പ്രസിഡൻ്റായ മുസ്ലിം ലീഗ് അംഗം അക്ബർ ഫൈസൽ ചൊവ്വാഴ്ച പ്രസിഡൻറ് സ്ഥാനം രാജിവെച്ചു. മുസ്ലീം ലീഗ് ആവശ്യപ്പെട്ട പ്രകാരമാണ് രാജി നൽകിയത്.
ചാലിശ്ശേരി പഞ്ചായത്തിനകത്ത് കഴിഞ്ഞ കുറേ നാളുകളായി ലീഗും കോൺഗ്രസ്സും തമ്മിൽ ഭിന്നത നിലനിന്നിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യുഡിഎഫിൻ്റെ മുതിർന്ന നേതാക്കൾ തർക്കം പരിഹരിക്കുന്നതിനു വേണ്ടി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് മുസ്ലിം ലീഗ് ആവശ്യപ്രകാരം അക്ബർ ഫൈസൽ ചൊവാഴ്ച വൈകീട്ട് സെക്രട്ടറി സാവിത്രി കുട്ടിക്ക് അധ്യക്ഷ സ്ഥാനം ഒഴിയുന്നതായ രാജിക്കത്ത് നൽകിയത്.
പഞ്ചായത്തിലെ ആകെയുള്ള പതിനഞ്ചംഗ ഭരണസമിതിയിൽ കോൺഗ്രസ് ഏഴും , സിപിഎം ഏഴും, മുസ്ലിം ലീഗ് ഒന്നും, എന്നതായിരുന്നു കക്ഷിനില. അഞ്ചുവർഷത്തെ ഭരണത്തിൽ ആദ്യ മൂന്നരവർഷം കോൺഗ്രസും അവസാന ഒന്നര വർഷം മുസ്ലീംലീഗും അധ്യക്ഷസ്ഥാനം പങ്കിടുക എന്ന തെരഞ്ഞെടുപ്പ് വേളയിലെ രേഖാമൂലമുള്ള ധാരണ.
ഇത് പാലിക്കാത്തതിനെ തുടർന്നാണ് ലീഗ് അംഗം യുഡിഎഫ്ഭരണസമിതിക്കുള്ള പിൻതുണ കഴിഞ്ഞവർഷം സെപ്റ്റംബറിൽ പിൻവലിച്ചത്. തുടർന്ന് കോൺഗ്രസ് അംഗം ടി കെ സുനിൽ കുമാറിനെതിരെ സിപിഐഎം പിൻന്തുണയോടെ ലീഗ് അംഗം അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു എന്നാൽ അവിശ്വാസ പ്രമേയ ചർച്ച ചെയ്യുന്നതിൻ്റെ തലേനാൾ കോൺഗ്രസ് അംഗം പ്രസിഡൻറ് സ്ഥാനം രാജിവെച്ചു.
തുടർന്നാണ് സിപിഎം പിൻന്തുണയോടെ മുസ്ലീംലീഗ് അംഗമായ അക്ബർ ഫൈസൽ കഴിഞ്ഞ വർഷം സെപ്റ്റംബർ 28ന് പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് എത്തിയത്. കോവിഡ് പ്രതിസന്ധിയിലും ഗ്രാമത്തിൽ അക്ബർ ഫൈസൽ ഏറെ സജീവമായിരുന്നു.
#360malayalam #360malayalamlive #latestnews