പൊന്നാനിയിൽ വീണ്ടും ആശങ്ക: രോഗികളുടെ എണ്ണത്തിൽ വർധനവ്
പൊന്നാനി: കോവിഡ് പരിശോധനകളുടെ എണ്ണം കുറഞ്ഞതോടെ രോഗബാധിതരുടെ എണ്ണത്തിലും കുറവ് വന്ന പൊന്നാനി നഗരസsയില്‍ വീണ്ടും ആശങ്ക സൃഷ്ടിച്ച് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു.ഐ.ടി.സി മാർക്കറ്റിംഗ് കമ്പനിയിലെ എട്ട് ജീവനക്കാര്‍ക്കും , പൊന്നാനി സബ്ജയിലിലെ ഒരു തടവുകാരനും, മാതൃ ശിശു ആശുപത്രിയിലെ ഒരു ഗർഭിണിയടക്കം നാല് പേർക്കും കോവിഡ് സ്ഥിരീകരിച്ചു. പൊന്നാനി ടി.ബി. ആശുപത്രിയിൽ നടക്കുന്ന ആന്റി ജെൻ ടെസ്റ്റിലാണ് 13 പേർക്കും കോവിഡ് പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചത്. ഐ .ടി .സി യിലെ ഒരാൾക്ക് രോഗലക്ഷണം കണ്ടതിനെത്തുടർന്ന് സഹപ്രവര്‍ത്തകരായ 11 പേർക്ക് നടത്തിയ പരിശോധനയിലാണ് എട്ട് പേരുടെ ഫലം പോസിറ്റീവായത്.
മഞ്ചേരിയിൽ നിന്നും പൊന്നാനിയിലേക്ക് മാറ്റിയ 12 തടവുകാരിൽ നടത്തിയ പരിശോധനയിലാണ് ഒരാൾക്ക് രോഗം സ്ഥിരീകരിച്ചത്.കൂടാതെ മാതൃ ശിശു ആശുപത്രിയിലെ രോഗികൾക്കായി നടത്തിയ പരിശോധനയിൽ ഒരു ഗർഭിണിയും, മറ്റു മൂന്ന് പേർക്കും ആന്റി ജെൻ പോസിറ്റീവായി .ഐ .ടി .സി യിലെ നെഗറ്റീവായ മൂന്ന് പേരുടെയും, ജയിലിലെ മറ്റു 10 പേരുടെയും ആർ.ടി.പി.സി ആർ പരിശോധന ഇന്ന് നടക്കും. രോഗബാധിതരുടെ എണ്ണം വർധിക്കുന്നതോടെ പൊന്നാനിയിൽ വീണ്ടും ആശങ്ക വര്‍ധിക്കുകയാണ്.
പൊന്നാനി താലൂക്കാശുപത്രിയിൽ ഇപ്പോള്‍ ചികിത്സക്കെത്തുന്നവരിൽ രോഗലക്ഷണമുള്ളവരുടെ ആന്റി ജെൻ ടെസ്റ്റു് എല്ലാ ദിവസങ്ങളിലും നടത്തുന്നുണ്ട്. 10 ആന്റി ജെൻ ടെസ്റ്റാണ് ടി.ബി ആശുപത്രിയിൽ ദിനംപ്രതി നടക്കുന്നത്. 25 ലധികം ആർ.ടി.പി.സി.ആർ ടെസ്റ്റുകളും നടത്തുന്നുണ്ട്. നേരത്തെ ആർ.ടി.പി.സി.ആർ ടെസ്റ്റിന്റെ ഫലം വരാൻ വൈകുന്നത് പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ഇപ്പോൾ നാലു ദിവസത്തിനകം തന്നെ ഫലം അറിയാൻ കഴിയുന്നുണ്ട്. ജില്ലയിൽ ആദ്യഘട്ടത്തിൽ തന്നെ സമ്പർക്ക വ്യാപനത്തിലൂടെ കൂടുതൽ രോഗികളുണ്ടായിരുന്നത് പൊന്നാനിയിലായിരുന്നു. രണ്ട് ഘട്ടങ്ങളിലായി പൊന്നാനിയിൽ റാപിഡ് ആന്റി ജെൻ ടെസ്റ്റുകളും നടത്തിയിരുന്നു. പൊന്നാനിയിൽ ഇപ്പോഴും രോഗവ്യാപന സാധ്യത നിലനിൽക്കുന്നുണ്ടെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ വിലയിരുത്തല്‍.
#360malayalam #360malayalamlive #latestnews