ഗർഭിണികൾക്ക് കൊവിഡ്; പൊന്നാനി മാതൃശിശു ആശുപത്രിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
പൊന്നാനിയിൽ വീണ്ടും ആശങ്ക വർധിപ്പിച്ച് മാതൃശിശു ആശുപത്രിയിലെ സിസേറിയൻ കഴിഞ്ഞ ആറ് പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഒരേ വാർഡിൽ കഴിയുന്നവരായിരുന്നു ഇവർ.
ഗർഭിണികളെ പ്രവേശിപ്പിക്കുന്ന വാർഡിലെ ഒരാൾക്ക് രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ഈ മാസം 27-ന് ആന്റിജെൻ പരിശോധന നടത്തിയിരുന്നു. ഇവർക്ക് പോസിറ്റീവായതോടെ 28-ന് മറ്റൊരു ഗർഭിണിയേയും പരിശോധന നടത്തുകയും ഫലം പോസിറ്റീവാകുകയും ചെയ്തു. വാർഡിലെ ഒൻപത് പേരിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ മറ്റുള്ളവരെകൂടി കഴിഞ്ഞദിവസം പരിശോധന നടത്തി. ഇതിൽ നാല് പേർക്കും പോസിറ്റീവായി. ഇതോടെ ആശുപത്രിയിൽ കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തി. ആന്റിജെൻ പരിശോധനയിൽ നെഗറ്റീവായവരുടെ സ്രവപരിശോധന നടത്തും. ഈ വാർഡ് പ്രത്യേക കൺടെയ്ൻമെന്റ് സോണായി തിരിച്ചിട്ടുണ്ട്. വാർഡ് ചുമതലയ്ക്കായി പ്രത്യേക സേവനവും ഏർപ്പെടുത്തി. ആശുപത്രിയിൽ അത്യാവശ്യ കാര്യങ്ങൾ ക്കുമാത്രമേ രോഗികൾ എത്തേണ്ടതുള്ളൂ എന്ന് നിർദേശവും നൽകി. നിലവിൽ രോഗികളെ കാണാനായി ആരെയും അനുവദിക്കില്ല. കൂട്ടിരിപ്പിന് ഒരാൾക്ക് മാത്രമാണ് അനുവാദം. ഒ.പി.യിലും നിയന്ത്രണങ്ങൾ ബാധകമാണ്. ഫോണിലൂടെയും പരിശോധനയ്ക്ക് സൗകര്യമുണ്ട്. ഇതുവരെ മാതൃ ശിശു ആശുപത്രിയിൽ ഒൻപത് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൂടുതൽ പേർക്ക് കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് ശനിയാഴ്ച നഗരസഭ പ്രത്യേക യോഗം ചേർന്നിരുന്നു. ആശുപത്രിയിൽ അണുനശീകരണവും നടത്തി.
#360malayalam #360malayalamlive #latestnews