പിഎഫ്ഐ ഹർത്താൽ: ക്എസ്ആർടിസിക്ക് നേരെ കല്ലെറിഞ്ഞ പൊന്നാനി സ്വദേശികൾ പിടിയിൽ
'പോലീസിനെ വെച്ചേക്കരുത്'; ബസിന് കല്ലെറിഞ്ഞവരുടെ ഫോണിൽ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന സന്ദേശവും
പൊന്നാനി: ഹർത്താൽ ദിനത്തിൽ കോഴിക്കോടുനിന്ന് ഗുരുവായൂരിലേക്ക് പോയ കെ.എസ്.ആർ.ടി.സി. ഫാസ്റ്റ് പാസഞ്ചർ ബസ്സിനുനേരേ കല്ലെറിഞ്ഞ മൂന്ന് പൊന്നാനി സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു.
മുല്ലറോഡ് പുതുപറമ്പിൽ മുബഷീർ (21), ജീലാനി നഗർ അസ്സനിക്കാന്റെ വീട്ടിൽ മുഹമ്മദ് ഷെരീഫ് (27), ആനപ്പടി കപ്പക്കാരകത്ത് റാസിക് (32) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെല്ലാം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച്ച കാലത്ത് ഒൻപതോടെ ആനപ്പടിയിൽവെച്ചാണ് രണ്ടു ബൈക്കുകളിലായി മുഖം മറച്ചെത്തിയ നാലുപേർ ബസിനുനേരേ കല്ലെറിഞ്ഞത്. കല്ലെറിയുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തുണ്ടായിരുന്ന ടാങ്കർലോറി ഡ്രൈവർ മൊബൈൽഫോണിൽ പകർത്തിയതാണ് പ്രതികളെ പിടികൂടാൻ പോലീസിന് സഹായകരമായത്. പ്രതികൾ സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.
അറസ്റ്റ് ചെയ്തവരുടെ ഫോണിൽ അക്രമത്തിന് ആഹ്വാനംചെയ്ത് ഫോൺ സന്ദേശങ്ങൾ കണ്ടെത്തിയതായി പോലീസ്.
പ്രതികളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് അക്രമത്തിന് ആഹ്വാനംചെയ്യുന്ന സന്ദേശങ്ങൾ കണ്ടെത്തിയത്.
പോലീസുകാർ കൂടെ ഇല്ലാത്ത ബസുകളെല്ലാം തകർക്കാനും പോലീസുകാരെ ആക്രമിക്കാനും ആഹ്വാനംചെയ്യുന്ന സന്ദേശങ്ങളാണ് ഉണ്ടായിരുന്നത്. ''പോലീസിനെ വെച്ചേയ്ക്കരുതെന്നാണ് സന്ദേശത്തിൽ പറയുന്നത്.''
4പ്രതികളിൽ മൂന്നുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഒരാളെക്കൂടി പിടികൂടാനുണ്ട്. അക്രമത്തിന് ആഹ്വാനംചെയ്യുന്ന സന്ദേശമയച്ചതും ഇയാളാണ്. ഇയാൾക്കുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.
#360malayalam #360malayalamlive #latestnews