കൊല്ലപ്പെട്ട സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്റെ മൃതദേഹം ഖബറടക്കി
കൊല്ലപ്പെട്ട പാലക്കാട് മരുതറോഡ് സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്റെ മൃതദേഹം ഖബറടക്കി. പാർട്ടി ഓഫീസിലെയും വീട്ടിലെയും പൊതുദർശനത്തിന് ശേഷം പകൽ മൂന്നോടെ വൻ ജനാവലിയുടെ സാനിധ്യത്തിൽ കല്ലേപ്പുള്ളി ജുമാ മസ്‌ജിദിൽ മൃതദേഹം ഖബറടക്കി. മരണകാരണം അമിതമായി രക്തം വാർന്നത് മൂലമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കയ്യും കാലും അറ്റുതൂങ്ങിയ നിലയിലായിരുന്നെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.
ശബരി, അനീഷ് എന്നീ രണ്ട് പേരാണ് ഷാജഹാനെ വെട്ടിയതെന്നും തന്റെ മകൻ സുജീഷും അക്രമി സംഘത്തിലുണ്ടായിരുന്നുവെന്നും ദൃക്സാക്ഷി സുരേഷ് പറയുന്നു. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ഗൂഢാലോചനയെന്നും പ്രതികളെല്ലാം സജീവ ആർഎസ്എസ് പ്രവർത്തകരാണ്. പാലക്കാട് സംഘടിപ്പിച്ച രക്ഷാബന്ധനിലും, പാലക്കാട് കൊല്ലപ്പെട്ട ശ്രീനീവാസന്റെ വിലാപയാത്രയിലും കൊലപാതകികൾ പങ്കെടുത്തിരുന്നു. ഇത് ഇവർ ആർഎസ്എസ് പ്രവർത്തകരാമെന്നുള്ളതിന് തെളിവാണെന്നും സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു. രാഷ്ട്രീയ കൊലപാതകമാണെന്നാണ് എഫ്‌ഐആർ. ഒളിവിൽപോയ പ്രതികൾക്കായി പൊലീസ് തെരച്ചിൽ തുടരുന്നു. മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു.
#360malayalam #360malayalamlive #latestnews