കൊളാടി ഗോവിന്ദൻകുട്ടിയുടെ ഓർമ്മയിൽ ഒരു ഓഗസ്റ്റ് 13 -കൂടി
ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം കൊളാടി ഗോവിന്ദൻകുട്ടിയുടെ ഓർമ്മയിൽ ഒരു ഓഗസ്റ്റ് 13 -കൂടി. 'കിട്ടിപ്പോയി .. കിട്ടിപ്പോയി .. കേരളഭരണം കിട്ടിപ്പോയ്.. 57 -ൽ മകുടം ചാർത്തിയ അണ്ടത്തോടും കിട്ടിപ്പോയ് ..' 1957 -ലെ ഒന്നാം കേരള നിയമസഭയിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ അന്നത്തെ അണ്ടത്തോട് മണ്ഡലത്തിൽ മുഴങ്ങിയ മുദ്രാവാക്യമാണിത്. അഭിഭാഷകനും എഴുത്തുകാരനുമായിരുന്ന കൊളാടി ഗോവിന്ദൻകുട്ടി ഇരുപത്തിയാറാം വയസ്സിൽ സി.പി.ഐ. പ്രതിനിധിയായി ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായെത്തുന്നത് വന്നേരിനാടിന്റെ മാത്രമല്ല കേരളത്തിന്റെ തന്നെ അഭിമാനമായാണ്.
അർദ്ധരാത്രിയിൽ അണ്ടത്തോട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം അറിയുന്നതോടെയാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായുള്ള മന്ത്രിസഭ അധികാരത്തിലെത്തുന്നത്. പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന കെ.ജി. കരുണാകരമേനോനെ പരാജയപ്പെടുത്തിയാണ് കൊളാടി ഗോവിന്ദൻകുട്ടി നിയമസഭയിലെത്തുന്നത്. വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിന്റെ അധ്യക്ഷനായി 18 -വർഷക്കാലം പ്രവർത്തിച്ചു വെളിയങ്കോട് കോതമുക്കിലാണ് കൊളാടി ഗോവിന്ദൻകുട്ടിയുടെ കുടുംബതറവാട്. ഈ വീടിന് സമീപത്താണ് അന്ത്യവിശ്രമവും. കേരളാ സാഹിത്യ അക്കാദമി അംഗം, കേരള കലാമണ്ഡലം എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗം, സി.പി.ഐ. സംസ്ഥാന കൗൺസിലംഗം എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൽ പങ്കെടുത്ത കൊളാടി ഗോവിന്ദൻകുട്ടി നിരവധി പ്രസിദ്ധീകരണങ്ങളിൽ എഴുതിയിട്ടുണ്ട്. ഗുരുവായൂർ ദേവസ്വത്തിന്റെ മാഗസിനായ ഭക്തപ്രിയയുടെ എഡിറ്റോറിയൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. നാരായണമേനോന്റെയും കൊളാടി കൊച്ചുകുട്ടിയമ്മയുടെയും മകനായി 1928 -ലാണ് ജനനം. കൊച്ചുകുട്ടിയമ്മ ഗുരുവായൂരിലെ പ്രശസ്‌ത നായർ തറവാടായ കൊളാടി കുടുംബാംഗമാണ്. 2003 ഓഗസ്റ്റ് 13 -ന് എഴുപത്തിഅഞ്ചാം വയസ്സിലാണ് അന്തരിച്ചത്. കൊളാടി ഗോവിന്ദൻകുട്ടിയുടെ ഓർമ്മയിൽ ശനിയാഴ്‌ച 11 -ന് പാലപ്പെട്ടി മെഹ്‌ഫിൽ ഓഡിറ്റോറിയത്തിൽ കൊളാടി ഗോവിന്ദൻകുട്ടി അനുസ്‌മരണ സമ്മേളനം നടക്കും. സംസ്ഥാന റവന്യൂ മന്ത്രി കെ. രാജൻ ഉദ്‌ഘാടനം ചെയ്യും. യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ കൊളാടി ഗോവിന്ദൻകുട്ടി സാഹിത്യ പുരസ്‌കാരം കവി കെ. സച്ചിദാനന്ദന് സമർപ്പിക്കും. കവി ആലങ്കോട് ലീലാകൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തും.
#360malayalam #360malayalamlive #latestnews