പൊന്നാനി നഗരസഭയുടെ ഹെൽത്ത് സ്ക്വാഡ് ഉണർന്നിരുന്നു; മാലിന്യം തള്ളുന്നവർക്ക് പിടി വീണ് തുടങ്ങി
ഇരുട്ടിന്റെ മറവിൽ പൊതുയിടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ വെളിച്ചത്ത് കൊണ്ടുവരാൻ രാത്രികാല ഹെൽത്ത് സ്ക്വാഡുമായി പൊന്നാനി നഗരസഭ. നഗരത്തിൽ റോന്തുചുറ്റിയതും, പതുങ്ങിയിരുന്നതുംവഴി മാലിന്യം തള്ളുന്നവർക്ക് പിടിവീണ് തുടങ്ങി. കോടതിപടി ഐസ് പ്ലാന്റിന് സമിപമുള്ള ഹൈമാസ്റ്റ് ലൈറ്റിനു താഴെ മാലിന്യം നിക്ഷേപിക്കാനെത്തിയ ബൈക്ക് യാത്രികനെ ഹെൽത്ത് സ്ക്വാഡ് പിടികൂടി.
സംസ്ഥാന സർക്കാരിന്റെ "എന്റെ നഗരം സുന്ദര നഗരം" പരിപാടിയുടെ ഭാഗമായി കഴിഞ്ഞ ദിവസമാണ് നഗരസഭയിൽ രാത്രി കാല ഹെൽത്ത് സ്ക്വാഡിന്റെ പട്രോളിംഗ് ആരംഭിച്ചത്. രാത്രിയുടെ മറവിൽ തെരുവോരങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി കർശന നിയമ നടപടികൾ സ്വീകരിക്കുന്നതിനാണ് പട്രോളിംഗ് നടത്തുന്നത്. പോലീസിന്റെ കൂടി സഹകരണത്തോടെയാണ് നഗരസഭാ ആരോഗ്യ വിഭാഗം പട്രോളിംഗ് നടത്തുന്നത്.
നഗരത്തിലെ സ്ഥിരമായി മാലിന്യം നിഷേപിക്കുന്ന വിജനമായ ഇടങ്ങൾ, ബീച്ചുകൾ, ദേശീയപാതയോരങ്ങൾ, പാലങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് രാത്രികാല പരിശോധന നടത്തിയത്. കോടതിപടി ഐസ് പ്ലാന്റിന് സമിപമുള്ള ഹൈമാസ്റ്റ് ലൈറ്റിനു താഴെ സ്ഥിരം മാലിന്യം നിക്ഷേപിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് സ്ക്വാഡ് സമീപത്ത് പതിയിരുന്നു. രാത്രി 10.40 ഓടെ മാലിന്യം നിറച്ച പ്ലാസ്റ്റിക്ക് കവറുമായി ബൈക്കിലെത്തിയ പൊന്നാനി ബസ്സ്റ്റാന്റ് സ്വദേശി ജമാലിനെ ഹെൽത്ത് സ്ക്വാഡ് പിടികൂടി. പിഴയും തുടർ നിയമ നടപടികളും നഗരസഭ സ്വീകരിച്ചു വരികയാണ്. വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് പൊന്നാനി നഗരസഭ. നഗരസഭാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പവിത്രന്റെ നേതൃത്വത്തിലുള്ള സ്ക്വാഡിൽ മുഹമ്മദ് ഹനീഫ, അജയൻ, ഷിജിൻ തുടങ്ങിയവർ പരിശോധന നടത്തി.
#360malayalam #360malayalamlive #latestnews