ഭക്ഷ്യസുരക്ഷ മേഖലയിലെ പരാതികൾക്ക് പരിഹാരം കാണാൻ അദാലത്ത് സംഘടിപ്പിച്ചു
പൊന്നാനിയിൽ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾക്ക് പരിഹാരം കാണാൻ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. സംസ്ഥാന ഭക്ഷ്യ കമീഷന്റെയും പൊന്നാനി നഗരസഭയും ആഭിമുഖ്യത്തിലാണ് അദാലത്ത് സംഘടിപ്പിച്ചത്. പൊന്നാനി നഗരസഭയിലെ തീരദേശ വാർഡുകളിലെ പരാതികളാണ് ആദ്യഘട്ടത്തിൽ പരിഗണിച്ചത്. നഗരസഭയിലെ വാർഡ് ഒന്നും, 41 മുതൽ 51 വരെയുള്ളതുമായ വാർഡുകൾക്കുമായാണ് പരാതി പരിഹാര അദാലത്ത്. ആകെ 112 അപേക്ഷകളാണ് അദാലത്തിൽ ലഭിച്ചത്. റേഷൻ കാർഡ്, റേഷനിങ് പരാതികൾ തീർപ്പാക്കൽ, മുൻഗണന വിഭാഗങ്ങളുടെ ക്രമീകരണം എന്നിവയിലാണ് അദാലത്തിൽ അപേക്ഷകൾ ലഭിച്ചത്. ഓഫീസുകളിൽ സമർപ്പിച്ച അപേക്ഷകളിൽ നടപടികളിൽ സ്വീകരിക്കുന്നതിൽ വീഴ്ച കണ്ടെത്തിയ ഏഴ് അപേക്ഷകളിൽ കമ്മീഷൻ കേസെടുത്തു. അദാലത്തിൽ 16 അപേക്ഷകൾക്ക് തത്സമയം തീർപ്പ് കൽപ്പിച്ചു. ബാക്കിയുള്ള അപേക്ഷകളിൽ അപാകതകൾ പരിഹരിക്കുന്ന മുറയ്ക്ക് തീർപ്പാക്കുന്നതിനുളള നടപടികൾ സ്വീകരിക്കാനും നിർദേശം നൽകി.
ആദാലത്ത് ഭക്ഷ്യ കമ്മീഷൻ ചെയർമാൻ കെ.വി മോഹൻകുമാർ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് റേഷൻ സംവിധാനം കുറ്റമറ്റ രീതിയിൽ നടക്കുന്നതിനാൽ പരാതികൾ കുറഞ്ഞ് വരുന്നതായും ഒരു ലക്ഷത്തിലധികം മുൻഗണന കാർഡുകൾ തിരിച്ചേൽപ്പിച്ചു കഴിഞ്ഞതായും ചെയർമാൻ പറഞ്ഞു. പരാതി പരിഹാര അദാലത്ത് സംസ്ഥാനത്തുടനീളം സംഘടിപ്പിക്കാനാണ് കമ്മീഷന്റെ തീരുമാനം. പൊന്നാനി നഗരസഭാ കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. കമ്മീഷൻ അംഗം വി.രമേശ് മുഖ്യതിഥിയായിരുന്നു. നഗരസഭ വൈസ് ചെയർ പേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഷീന സുദേശൻ, താലൂക്ക് സപ്ലൈ ഓഫീസർ കെ.സി മനോജ് കുമാർ, സി.ഡി.പി.ഒ കമറുന്നീസ തുടങ്ങിയവർ പങ്കെടുത്തു.
#360malayalam #360malayalamlive #latestnews