പൊന്നാനി നിയോജക മണ്ഡലത്തിൽ കടൽ ഭിത്തി നിർമാണത്തിന് 10 കോടി രൂപയുടെ ഭരണാനുമതി
പൊന്നാനി നിയോജക മണ്ഡലത്തിലെ കടലോര പ്രദേശമായ പൊന്നാനി നഗരസഭാ , വെളിയങ്കോട്, പാലപ്പെട്ടി ഭാഗങ്ങളിൽ കടൽഭിത്തി നിർമാണത്തിന് 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു . കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഉണ്ടായ ടൗട്ടെ ചുഴലിക്കാറ്റ് അടക്കമുള്ള സൈക്ളോണുകളുടെ ഭാഗമായി പൊന്നാനിയുടെ തീരപ്രദേശങ്ങളിൽ ഉണ്ടായ രൂക്ഷമായ കടലാക്രമണത്തിൽ നിരവധി വീടുകൾ പൂർണ്ണമായും ഭാഗികമായും തകർന്നിരുന്നു .
ശാശ്വതമായ കടൽഭിത്തി കെട്ടി തീരദേശ പ്രദേശങ്ങൾ സംരക്ഷിക്കുന്നതിനായി പുതിയ സർക്കാർ അധികാരമേറ്റ ഉടൻ തന്നെ തീരദേശ സംരക്ഷണ പദ്ധതി ആവിഷ്കരിച്ചിരുന്നു . രൂക്ഷമായ കടലാക്രമണം ഉണ്ടാകുന്ന പ്രദേശങ്ങൾ ഉൾപ്പെടുത്തി രൂപീകരിച്ച റെഡ് സ്പോട്ടിൽ പൊന്നാനിയും ഉൾപ്പെട്ടിരുന്നു . ഇതിന്റെ ഭാഗമായി ടെട്രാപോഡ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കടൽഭിത്തി നിർമാണം കേരളത്തിൽ രൂക്ഷമായ കടലാക്രമണ ഭീഷണിയുള്ള കൊച്ചിയിലെ ചെല്ലാനത്ത് പുരോഗമിക്കുകയാണ് .
ചെല്ലാനത്തെ പണി പൂർത്തീകരിക്കുന്നതോടെ റെഡ് സ്പോട്ടിൽ ഉൾപ്പെട്ട പൊന്നാനി അടക്കമുള്ള മണ്ഡലങ്ങളിലേക്കും ടെട്രാപോഡ് പദ്ധതി വ്യാപിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത് . പൊന്നാനിയിൽ തുടർച്ചയായി ഉണ്ടാകുന്ന കടലാക്രമണ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടേയും ജലസേചനവകുപ്പ് മന്ത്രിയുടേയും ശ്രദ്ധയിൽപ്പെടുത്തിയതിന്റെ ഭാഗമായി ദ്രുതഗതിയിലുള്ള നടപടിയാണ് ഉണ്ടായിരിക്കുന്നത് . സർക്കാരിന് മുന്നിൽ സമർപ്പിച്ച പ്രൊപ്പോസൽ അഡ്മിനിസ്‌ട്രേറ്റീവ് സാങ്ങ്ഷൻ കമ്മിറ്റി തത്വത്തിൽ അംഗീകരിച്ച് സർക്കാർ ഭരണാനുമതി നൽകുകയായിരുന്നു . എത്രയും പെട്ടെന്ന് സാങ്കേതികാനുമതി കിട്ടാനും വർഷക്കാലം ആരംഭിക്കുന്നതിന് മുൻപ് ഏപ്രിൽ-മെയ് മസത്തോട് കൂടി പണി തീർക്കാനുമാണ് ഇറിഗേഷൻ വകുപ്പ് ലക്ഷ്യമിടുന്നത് . ഇതോടു കൂടി നിലവിൽ തീരദേശ ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്ന ദൗത്യത്തിൽ വലിയ ഒരു ചുവട് വെയ്പാണ് എം.എൽ.എയും സർക്കാരും നടത്തിയിരിക്കുന്നത് .
ശാശ്വതമായ കടൽഭിത്തി സംരക്ഷണത്തിന് വേണ്ടിയുള്ള ഇടപെടൽ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് സർക്കാരിന്റെ ഭാഗത്ത് നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും പി. നന്ദകുമാർ എം.എൽ.എ അറിയിച്ചു .
#360malayalam #360malayalamlive #latestnews #covid