എടപ്പാൾ ടൗൺ തുറന്നേക്കും; കണ്ടെയിൻമെൻ്റ് സോൺ അയിലക്കാടും പൂക്കരത്തറയിലും ഒതുക്കും, അവലോകനയോഗം ഇന്ന്.
എടപ്പാൾ: മാർച്ച് മാസത്തെ സമ്പൂർണ ലോക് ഡൗണിനു ശേഷം മൂന്നാമതും അടഞ്ഞ എടപ്പാളിലെ സ്ഥാപനങ്ങൾ ബുധനാഴ്ച തുറക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് 1500-ൽപ്പരം വ്യാപാരികൾ.. ഇതുസംബന്ധിച്ച് ചൊവ്വാഴ്ച നടക്കുന്ന ജില്ലാ തല അവലോകന യോഗത്തിലാണ് വ്യാപാരികളുടെ പ്രതീക്ഷ. ഓണക്കാലമായതിനാൽ വ്യാപാരികൾ നൽകിയ അപേക്ഷ ജില്ലാ ഭരണകൂടം പരിഗണിക്കുമെന്നാണ് കരുതുന്നത്.
മേൽപ്പാലം പണിമൂലം രണ്ടുവർഷമായി ടൗണിലെ ഗതാഗതം ദൂരിതപൂർണമായതിനാൽ സ്വതവെ ഇവിടെ കച്ചവടം കുറവായിരുന്നു. ഓണം സീസണിൽ കടതുറന്നാൽ തത്‌കാലം പിടിച്ചുനിൽക്കാമെന്ന പ്രതീക്ഷയിലിരിക്കുമ്പോഴാണ് കഴിഞ്ഞ ശനിയാഴ്ചമുതൽ വീണ്ടും കൺടെയ്ൻമെന്റ് സോണാക്കി ടൗണിനെ മാറ്റിയത്. എന്നാൽ സ്വർണാഭരണശാലയിലെ സമ്പർക്കക്കാരാരും എടപ്പാൾ ടൗണിലുള്ളവരല്ലെന്നും ടൗണുമായി ബന്ധപ്പെട്ടവർക്കാർക്കും ഇപ്പോൾ കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നുമാണ് വ്യാപാരികളുടെ അഭിപ്രായം. അയിലക്കാട് പോലെ രോഗവ്യാപനമുള്ള ചില പ്രദേശങ്ങളുണ്ടെങ്കിൽ അവിടെമാത്രം അടച്ചിട്ട് ടൗൺ കർശന നിബന്ധനകളോടെയെങ്കിലും തുറന്നു കൊടുക്കണമെന്നാണ് വ്യാപാരി വ്യവസായി സമിതിയുടെയും ഏകോപേന സമിതിയുടെയും അഭിപ്രായം.
ലക്ഷങ്ങൾ അഡ്വാൻസും വാടകയും നൽകുന്ന വ്യാപാരികൾക്ക് വൈദ്യുതി, ടെലഫോൺ ബില്ലുകൾ, ജീവനക്കാരുടെ ശമ്പളം, കടയിലിരുന്ന് നശിച്ചു പോകുന്ന സാധനങ്ങളുടെ വില തുടങ്ങി ഒട്ടേറെ നഷ്ടമാണ് അടച്ചിടൽ മൂലമുണ്ടാകുന്നതെന്നും ചൊവ്വാഴ്ചത്തെ യോഗത്തിൽ ഇക്കാര്യങ്ങൾ കൂടി പരിഗണിക്കണമെന്നുമുളള ആവശ്യമാണ് ശക്തമാകുന്നത്.
പൂക്കരത്തറ ടൗൺ, അയിലക്കാടുൾപ്പെടുന്ന 16,17,18 എന്നീ വാർഡുകളെ മാത്രം കൺടെയ്ൻമെന്റ് സോണാക്കി നിലനിർത്തുകയും മറ്റു ഭാഗങ്ങളെ ഒഴിവാക്കുകയും ചെയ്യണമെന്ന രീതിയിലുള്ള റിപ്പോർട്ട് ഗ്രാമപ്പഞ്ചായത്തും ആരോഗ്യവകുപ്പും നൽകിയിട്ടുണ്ടെന്നാണ് സൂചന.
റിപ്പോർട്ട്: ഉണ്ണി
#360malayalam #360malayalamlive #latestnews