ജങ്കാർ സർവീസിലെ ആശങ്ക: നഗരസഭയിൽ അടിയന്തിര യോഗം വിളിച്ചു ചേർത്തു
പൊന്നാനി അഴിമുഖത്തിന് സമീപം ഭാരതാപ്പുഴയിൽ സർവീസ് നടത്തുന്ന ജങ്കാറിന്റെ സുരക്ഷാ ആശങ്കകളുടെ അടിസ്ഥാനത്തിൽ അടിയന്തിര യോഗം വിളിച്ചു ചേർത്തു. പൊന്നാനി നിന്നും പടിഞ്ഞാറെക്കരയിലേക്കും തിരിച്ചും സർവീസ് നടത്തുന്ന ജങ്കാറിന് കഴിഞ്ഞ ദിവസം യന്ത്ര തകരാറ് സംഭവിച്ചിരുന്നു. മാത്രമല്ല അനുവദീയമായതിനേക്കാൾ കൂടുതൽ യാത്രക്കാരെ കൂട്ടിയാണ് സർവീസ് നടത്തുന്നതെന്ന പരാതിയും ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭാ ചെയർമാൻ ബന്ധപ്പെട്ടവരുടെ അടിയന്തിര യോഗം വിളിച്ചു ചേർത്തത്.
നിലവിൽ സർവീസ് നടത്തുന്ന ജങ്കാറിന്റെ ആവശ്യമായ സുരക്ഷാ, അനുമതി രേഖകൾ യോഗത്തിൽ പരിശോദിച്ചു. 2022 വരെയുള്ള പെർമിറ്റ് ജങ്കാറിന് ഉണ്ടെന്ന് കണ്ടെത്തിയെങ്കിലും പെർമിറ്റിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ട പോർട്ട് ഉദ്യോഗസ്ഥരിൽ നിന്നും റിപ്പോർട്ട് തേടാൻ യോഗത്തിൽ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാവിലെ കോഴിക്കോട് പോർട്ട് കൺസർവേറ്റർ ഫിറ്റ്നസ് ഉദ്യോഗസ്ഥർ സന്ദർശിച്ച് ആധികാരികമായി പരിശോധന നടത്തും. കൂടാതെ അനുവദീയമായ രീതിയിലുള്ള 59 യാത്രക്കാരും 22 ടൺ ഭാരവും കർശനമായി പാലിക്കുന്നതിന് ജങ്കാർ പ്രതിനിധിയ്ക്ക് കർശന നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ജങ്കാർ സർവീസ് ചൊവ്വാഴ്ച വരെ നിർത്തിവയ്ക്കാനും യോഗത്തിൽ ധാരണയായി.
നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപ്പുറത്തിന്റെ ചേമ്പറിൽ വച്ചു ചേർന്ന യോഗത്തിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ ബിന്ദുസിദ്ധാർത്ഥൻ, പൊതുമരാമത്ത് കാര്യ സ്ഥിരം സമിതി ചെയർമാൻ ഒ.ഒ ഷംസു, നഗരസഭാ എഞ്ചിനീയർ സുജിത് ഗോപിനാഥ്, ഡെപ്യൂട്ടി തഹസീൽദാർ പി.കെ സുരേഷ്, പോർട്ട് ഓഫീസ് പ്രതിനിധി കെ.പി സുധീർ, ജങ്കാർ പ്രതിനിധി മുഹമ്മദ് അസ്‌ലം തുടങ്ങിയവർ സംബന്ധിച്ചു.
#360malayalam #360malayalamlive #latestnews #ponnani