രണ്ട് പതിറ്റാണ്ടുകളുടെ ദുരിതങ്ങൾക്ക് വിട: അങ്കണവാടി കെട്ടിടത്തിന് ഭൂമി വിട്ടുനൽകി
ഇരുപത് വർഷമായി പുഴപുറമ്പോക്കിലെ താത്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് സ്ഥലം വിട്ട് നൽകി. കുറ്റിക്കാട് അഞ്ചാം വാർഡിൽ പ്രവർത്തിക്കുന്ന 51 ആം നമ്പർ അങ്കണവാടിക്കാണ് സ്വന്തമായി സ്ഥലം ലഭിച്ചത്. കുറ്റിക്കാട് വളവത്ത് ഗംഗാധരനാണ് സൗജന്യമായി മൂന്ന് സെന്റ് ഭൂമി വിട്ട് നൽകിയത്. ഇതോടെ പുറമ്പോക്ക് ഭൂമിയിലെ ശോജചനീയ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് സ്വന്തം കെട്ടിടം ഉയരും. വിട്ടു കിട്ടിയ സ്ഥലത്ത് സ്മാർട്ട് അങ്കണവാടി നിർമ്മിക്കുന്നതിന് പൊന്നാനി നഗരസഭയുടെ 2022 - 23 വാർഷിക പദ്ധതിയിൽ തുക വകയിരുത്തുമെന്ന് നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപ്പുറം പറഞ്ഞു. ഭൂമിയുടെ രേഖകൾ ഏറ്റുവാങ്ങുന്ന പരിപാടി ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയിരുന്നു ചെയർമാൻ. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ കവിത ബാലു, മുൻ കൗൺസിലർമാരായ കെ. പ്രദോഷ്, പാറുക്കുട്ടി, എ. വി ചന്ദ്രൻ, സി. ഡി.എസ് ചെയർപേഴ്സൺ മിനി, ഷനിൽകുമാർ, വി.വി രാമകൃഷ്ണൻ, എ രാമകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.
#360malayalam #360malayalamlive #latestnews