ഇരുട്ടിൻ്റെ മറവിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക; പൊന്നാനി നഗരസഭയുടെ രാത്രികാല ഹെൽത്ത് സ്ക്വാഡ് ഉറക്കമൊഴിച്ചിരിപ്പുണ്ട്
നഗരസഭാ പരിധിയിൽ ഇരുട്ടിൻ്റെ മറവിൽ പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ രാത്രികാല ഹെൽത്ത് സ്ക്വാഡുമായി പൊന്നാനി നഗരസഭ. നഗരസഭയുടെ ഹെൽത്ത് സ്ക്വാഡ് പെട്രോളിംഗ് ആരംഭിച്ചു. നഗരസഭാ പരിധിയിൽ ദേശീയ പാതയോരത്തും മറ്റ് പൊതു ഇടങ്ങളിലും മാലിന്യം തള്ളുന്നത് പതിവായ സാഹചര്യത്തിലാണ് രാത്രികാല ഹെൽത്ത് സ്ക്വാഡ് സജീവമായത്. മുഴുവൻ ദിവസങ്ങളിലും നഗരസഭാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ശുചീകരണ തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ പെട്രോളിംഗ് നടത്താനാണ് തീരുമാനം. ഇതിനായി പോലീസിൻ്റെ സഹായവും നഗരസഭ ഉറപ്പുവരുത്തിയിട്ടുണ്ട്. ഇത്തരത്തിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി പിഴ നടപടികളുമായും നിയമനടപടികളുമായും കർശനമായി മുന്നോട്ട് പോകാനാണ് നഗരസഭയുടെ തീരുമാനം.
പൊന്നാനി നഗരസഭാ ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച രാത്രികാല ഹെൽത്ത് സ്ക്വാഡ് വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷീനാസുദേശൻ, എം.ആബിദ എന്നിവർ സംബന്ധിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മോഹൻ, സുഷ, സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
#360malayalam #360malayalamlive #latestnews