രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം സ്‌കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നതിനുള്ള കരട് മാർഗ്ഗരേഖയായി; അസുഖങ്ങളുള്ള കുട്ടികളെ സ്‌കൂളില്‍ വിടാന്‍ പാടില്ലെന്ന കര്‍ശന നിബന്ധനയുണ്ടാകും
സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച കരട് മാര്‍ഗ്ഗരേഖ തയ്യാറായി. തദ്ദേശവകുപ്പ് കെഎസ്ആര്‍ടിസി അടക്കം വിഭാഗങ്ങളുമായുള്ള ചർച്ചയ്ക്കുശേഷം പരമാവധി അഞ്ചു ദിവസത്തിനകം അന്തിമ രേഖ തയ്യാറാകും. 13000 ഹൈസ്‌കൂളുകളിലും 2077-എച്ച്എസ്ഇ, 389-വിഎച്ച്എസ്ഇകളിലുമായി 47 ലക്ഷം വിദ്യാര്‍ഥികളാണ് സ്‌കൂളുകളിലേക്കെത്തുക. നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി എല്ലാ ജില്ലകളിലും കളക്ടര്‍മാര്‍ യോഗം വിളിക്കും. സ്‌കൂള്‍ തല യോഗം, പിടിഎ ഉള്‍പ്പെടെ ചേരുകയും സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും അഭിപ്രായം അറിയിക്കാന്‍ സംവിധാനം ഒരുക്കുകയും ചെയ്യും. സ്‌കൂളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കും. ഇതിനായി പ്രത്യേക വാക്‌സിനേഷന്‍ സംവിധാനം ഒരുക്കും
രക്ഷകര്‍ത്താക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി ബോധവല്‍ക്കരണം നല്‍കും. അസുഖങ്ങളുള്ള കുട്ടികളെ സ്‌കൂളില്‍ വിടാന്‍ പാടില്ലെന്ന കര്‍ശന നിബന്ധനയുണ്ടാകും. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ കുട്ടികള്‍ സ്‌കൂളുകളിലേക്ക് എത്തുകയുള്ളൂ. സ്‌കൂള്‍ ബസുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ക്കായി സംവിധാനം ഒരുക്കും. കുട്ടികള്‍ കൂട്ടം കൂടാന്‍ സാധ്യതയുള്ള എല്ലാ സാഹചര്യം ഒഴിവാക്കും. ശുചിമുറികളുടെ പരിസരങ്ങളില്‍ കുട്ടികള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണം. യൂണിഫോം നിര്‍ബന്ധമാക്കില്ല. സ്‌കൂളില്‍ ഉച്ച ഭക്ഷണം ഒഴിവാക്കി പകരം അലവന്‍സ് നല്‍കണം. സ്‌കൂളിന് മുന്നിലെ കടകളില്‍ നിന്നോ ബേക്കറികളില്‍ നിന്നോ ഭക്ഷണം കഴിക്കാന്‍ പാടില്ല.
#360malayalam #360malayalamlive #latestnews #school