എൻജിനീയറിങ് ഗവേഷക വിദ്യാർഥിനി ആത്മഹത്യ ചെയ്തു
പാലക്കാട് എൻജിനീയറിങ് ഗവേഷക വിദ്യാർഥിനി ആത്മഹത്യ ചെയ്തു. കൊല്ലങ്കോട് സ്വദേശിനി കൃഷ്ണകുമാരി (32) യാണ് ഇന്നലെ രാത്രി ഒൻപത് മണിയോടെ പയ്യല്ലൂർമുക്കിലെ വീട്ടിൽ തൂങ്ങി മരിച്ചത്. കോയമ്പത്തൂരിലെ ഒരു സ്വകാര്യ എൻജിനീയറിങ് കോളേജിൽ കഴിഞ്ഞ അഞ്ച് വർഷമായി ഗവേഷണം നടത്തി വരികയായിരുന്നു ഇവർ ഗൈഡ് ഗവേഷണ പ്രബന്ധം നിരസിച്ചതിനാലാണ് ആത്മഹത്യ ചെയ്തതെന്ന് സഹോദരി രാധിക പറയുന്നു. കൃഷ്ണ കുമാരിയെ ഗൈഡ് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
മെറിറ്റിൽ കിട്ടിയ സ്കോളർഷിപ്പിന്റെ അടിസ്ഥാനത്തിലാണ് ഗവേഷണം ആരംഭിച്ചത്. അഞ്ച് വർഷമായി ഇലക്ട്രോണിക് ആന്റ് ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ഗവേഷണം നടത്തിവരികയായിരുന്നു. ഗൈഡായി ഡോക്ടർ എൻ. രാധികയാണ് പ്രവർത്തിച്ചിരുന്നതെന്നും ഇവർ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
കോളേജിൽ ഇക്കഴിഞ്ഞ ദിവസം വീണ്ടും എത്തിയെങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞ് പ്രബന്ധം നിരസിക്കുകയായിരുന്നുവെന്നും ഇതിൽ കൃഷ്ണകുമാരിക്ക് മാനസികവിഷമമുണ്ടായിരുന്നുവെന്നും സഹോദരി മാധ്യമങ്ങളോട് വെളിപ്പെടുത്തി. മാനസിക പീഡനം സഹിക്കാവുന്നതിലുമപ്പുറമായപ്പോഴാണ് ആത്മഹത്യയെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
അതേസമയം, കൃഷ്ണകുമാരിയുമായി നല്ല ബന്ധമാണുണ്ടായിരുന്നതെന്നും പ്രബന്ധത്തിൽ ചില തിരുത്തലുകൾ വരുത്തണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും ഗൈഡ് ഡോ. എൻ. രാധിക പ്രതികരിച്ചു.
#360malayalam #360malayalamlive #latestnews #suicide