സംക്രാന്തി മലപ്പുറം കുഴിമന്തി ഹോട്ടലിൽ നിന്ന് അൽഫാം കഴിച്ച് മരിച്ച രശ്മി രാജിന് വിട ചൊല്ലി നാട്
സംക്രാന്തി മലപ്പുറം കുഴിമന്തി ഹോട്ടലിൽ(ഹോട്ടൽ പാർക്ക്) നിന്നും അൽഫാം കഴിച്ച് മരിച്ച നഴ്‌സ് കിളിരൂർ, പാലത്തറ രശ്‌മി രാജിന്(33) നാടൊന്നാകെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി. ചൊവ്വാഴ്‌ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്‌റ്റ്‌മോർട്ടത്തിനുശേഷം പകൽ ഒന്നോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
കോട്ടയം മെഡിക്കൽ കോളേജിൽ ട്രോമ കെയർ ഐസിയുവിലായിരുന്നു രശ്‌മി ജോലിചെയ്‌തിരുന്നത്. 29ന് മെഡിക്കൽ കോളേജ് നേഴ്‌സിങ് ഹോസ്‌റ്റലിലേക്ക് സംക്രാന്തിയിലെ ഹോട്ടലിൽനിന്ന് ഓർഡർ ചെയ്‌ത് വരുത്തിയാണ് അൽഫാം കഴിച്ചത്. ഭക്ഷണം കഴിച്ചയുടൻ ചർദ്ദിയും, വയറിളക്കവും ഉണ്ടായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വയറ്റിൽ അണുബാധ സ്ഥിരീകരിച്ചു. ഉടൻ ട്രോമ കെയർ ഐസിയുവിലേക്ക് മാറ്റി. വൃക്ക, കരൾ അടക്കമുള്ള അവയവങ്ങൾക്ക് അണുബാധയേറ്റു. സ്ഥിതി വഷളായതിനെതുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. തിങ്കളാഴ്‌ച വൈകിട്ട് ഏഴോടെ മരിച്ചു. ഇവിടെനിന്ന് ഭക്ഷണംകഴിച്ച 26 പേർക്ക്‌കൂടി ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ട്
മെഡിക്കൽ കോളേജിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ ആർഎംഒ ഡോ. ലിജോ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ്, വിവിധ വിഭാഗങ്ങളിലെ ജീവനക്കാരും അന്തിമോപചാരം അർപ്പിച്ചു. രണ്ടോടെ വീട്ടിൽ എത്തിച്ച മൃതദേഹത്തിൽ നൂറുകണക്കിനാളുകൾ അന്തിമോപചാരം അർപ്പിച്ചു. വൈകിട്ട് വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി (ഹോട്ടൽ പാർക്ക്) ഹോട്ടൽ നേരത്തെയും സമാനസംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിൽ ഹോട്ടൽ വൃത്തിഹീനമാണെന്ന് കണ്ടെത്തിയിരുന്നു. ഇവർക്ക് പിഴ അടയ്‌ക്കാൻ നോട്ടീസും നൽകിയിരുന്നു. എന്നാൽ ഹിയറിങ്ങിന് ഹോട്ടൽ ഉടമ ഹാജരായില്ല.
2021 ഡിസംബറിൽ ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരി ശോധനയിൽ സമാന കുറ്റംകണ്ടെത്തുകയും ഇവരെ കൊ ണ്ട് പിഴ അടപ്പിക്കുകയും ചെയ്‌തു. എന്നാൽ എല്ലാ നിയമ ങ്ങളും കാറ്റിൽ പറത്തിയാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു. ഹോട്ടലിന്റെ അടുക്കള ചെമ്മനംപടിയിലാണ് സ്ഥിതിചെയ്യുന്നത്. ഒരു വൃത്തിയുമില്ലാത്ത സാഹചര്യത്തിലാണ് അടുക്കള പ്രവർത്തിക്കുന്നത്. യുവതി മരിച്ച സംഭവത്തിനുശേഷം ഭക്ഷ്യസുരക്ഷാവിഭാഗം ഹോട്ടലിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്.
കഴിഞ്ഞമാസം നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ വൃത്തിഹീന സാഹചര്യത്തിൽ പ്രവർത്തിച്ചതിനാൽ അടുക്കളയടക്കം അടപ്പിക്കുകയും ചെയ്‌തിരുന്നു.
ഹോട്ടലിലെ മലിനജലം ഒഴുകിപ്പോകാൻ സ്ഥലമില്ല, കിണറ്റിലെ വെള്ളം പരിശോധനക്ക് വിധേയമാക്കിയിരുന്നില്ല, ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല. ഇതിനെല്ലാം പിഴ അടപ്പിച്ചിരുന്നു. വൃത്തിയാക്ക ണമെന്ന് കാട്ടി നോട്ടീസ് നൽകുകയും ചെയ്‌തു. എന്നാൽ അതിന് തയ്യാറാകാതെ വന്നതോടെ ആരോഗ്യവിഭാഗം ലൈസൻസ് താൽകാലികമായി റദ്ദ് ചെയ്‌തിരുന്നു. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടൽ.
#360malayalam #360malayalamlive #latestnews